അഹമ്മദാബാദ്: ബി.ജെ.പി പ്രവർത്തകർ 'ദാദ' എന്നു വിളിക്കുന്ന ഭുപേന്ദ്ര സിംഗ് ഗുജറാത്ത് മുഖ്യമന്ത്രിയായത് തികച്ചും അപ്രതീക്ഷിതമായാണ്.
വിജയ് രൂപാണിക്ക് പകരം പാട്ടിദാർ സമുദായ നേതാവിനെ ആയിരിക്കും ബി. ജെ.പി അടുത്ത മുഖ്യമന്ത്രിയാക്കുക എന്ന് ഉറപ്പായിരുന്നു. വലിയ രാഷ്ട്രീയ സ്വാധീനമുള്ള പാട്ടീദാർ വിഭാഗം മുഖ്യമന്ത്രി പദം ആവശ്യപ്പെട്ടുവരികയായിരുന്നു. ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ, കേന്ദ്രമന്ത്രി മൻസുഖ് മാണ്ഡവ്യ, ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ, ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ സി.ആർ. പാട്ടീൽ എന്നിവർക്കായിരുന്നു ചർച്ചകളിൽ മുൻതൂക്കം. അവരെയെല്ലാം തള്ളി കറുത്തകുതിരയായി ഭൂപേന്ദ്ര പട്ടേൽ മുന്നിലെത്തുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും പിന്തുണ അദ്ദേഹത്തിനായിരുന്നു.
അതേ വിധി
ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് 15 മാസം ശേഷിക്കേ, ബി.ജെ.പി. ദേശീയ നേതൃത്വത്തിന്റെ നിർദ്ദേശ പ്രകാരം കഴിഞ്ഞ ദിവസമാണ് വിജയ് രൂപാണി രാജിവച്ചത്. കൊവിഡ് രണ്ടാംതരംഗം നേരിടുന്നതിൽ രൂപാണി പരാജയപ്പെട്ടെന്ന് ആരോപണമുയർന്നിരുന്നു. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ സി.ആർ. പാട്ടീലുമായുള്ള ഭിന്നതകളും തിരിച്ചടിയായി. ഗുജറാത്തിൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി. ജെ. പി മുഖ്യമന്ത്രിയെ മാറ്റുന്നത് രണ്ടാം തവണയാണ്. 2016ൽ തിരഞ്ഞെടുപ്പിന് 16 മാസം ശേഷിക്കെയാണ് ആനന്ദി ബെൻ പട്ടേലിനെ മാറ്റി വിജയ് രൂപാണിയെ മുഖ്യമന്ത്രിയാക്കിയത്. ഇപ്പോൾ അദ്ദേഹത്തിനും അതേ വിധിയായി.
എന്നെ വിശ്വസിച്ച് ചുമതലയേൽപ്പിച്ച മോദിജി, അമിത്ഷാ ജി, ജെ.പി നദ്ദ എന്നിവർക്ക് നന്ദി.
- ഭുപേന്ദ്ര പട്ടേൽ
ഭുപേന്ദ്ര പട്ടേൽ
ദാദാ എന്ന് വിളിപ്പേര്
2017ൽ നിയമസഭയിലേക്ക് കന്നി വിജയം
സിവിൽ എൻജിനീയറിംഗിൽ ഡിപ്ളോമ
അഞ്ച് കോടിയുടെ ആസ്തി.
ഭൂവുടമകളായ പാട്ടീദാർ സമുദായ നേതാവ്.
അഹമ്മദാബാദ് കോർപ്പറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി മുൻ ചെയർമാൻ.
അഹമ്മദാബാദ് അർബൻ ഡവലപ്‌മെന്റ് അതോറിറ്റി മുൻ
അദ്ധ്യക്ഷൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |