മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ് വിട്ടുനിന്നു
അമൃത്സർ: പഞ്ചാബിലെ ആദ്യ ദളിത് സിക്ക് മുഖ്യമന്ത്രിയായി ചരൺജിത് സിംഗ് ചന്നി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇന്നലെ രാവിലെ രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ബൻവരിലാൽ പുരോഹിത് സത്യവാചകം ചൊല്ലിക്കൊടുത്തു. ഉപമുഖ്യമന്ത്രിമാരായി സുഖ്ജിന്ദർസിംഗ് രൺധാവ, ഓം പ്രകാശ് സോണി എന്നിവരും ചുമതലയേറ്റു. ചന്നിക്ക് ആശംസ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. പഞ്ചാബിലെ ജനങ്ങളുടെ ഉന്നമനത്തിനായി സർക്കാരുമായി ചേർന്ന് പ്രവർത്തിക്കുന്നത് തുടരുമെന്നും അദ്ദേഹം കുറിച്ചു.
പഞ്ചാബ് കോൺഗ്രസ് അദ്ധ്യക്ഷൻ നവ്‌ജോത് സിംഗ് സിദ്ദു, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. മുൻമുഖ്യമന്ത്രി അമരീന്ദർ സിംഗ് വിട്ടുനിന്നത് പുതിയ വിവാദത്തിന് തിരികൊളുത്തി. തന്നെ അപമാനിച്ചതിൽ പ്രതിഷേധിച്ചാണ് അമരീന്ദർ ചടങ്ങ് ബഹിഷ്‌കരിച്ചതെന്നാണ് വിവരം. പാർട്ടി വിടുമെന്നും സൂചനയുണ്ട്.
ഉപമുഖ്യമന്ത്രി പദത്തിലും അവസാന നിമിഷ ട്വിസ്റ്റുണ്ടായി. ബ്രഹ്മ് മൊഹീന്ദ്ര ഉപമുഖ്യമന്ത്രിയാകുമെന്നായിരുന്നു എ.ഐ.സി.സി നേതാക്കൾ ട്വീറ്റ് ചെയ്തത്. എന്നാൽ ഒ.പി സോണി സത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു.
ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ അമരീന്ദർ സിംഗ് രാജിവച്ചതോടെയാണ് ചന്നിക്ക് മുഖ്യമന്ത്രിയായി നറുക്ക് വീണത്. അമരീന്ദറിന്റെ പിൻഗാമിയായി സുഖ്ജിന്ദർസിംഗിനെ തിരഞ്ഞെടുക്കാനായിരുന്നു നീക്കം. എന്നാൽ സിദ്ദുവിന്റെ താത്പര്യമാണ് ചന്നിയെ മുഖ്യമന്ത്രി കസേരയിലെത്തിച്ചത്. ദളിത് സിക്ക് വിഭാഗത്തിൽ നിന്നുള്ളയാളെ മുഖ്യമന്ത്രിയാക്കുന്നതിന്റെ ഗുണങ്ങളെക്കുറിച്ച് കോൺഗ്രസ് ഹൈക്കമാൻഡിനെ സിദ്ദു ധരിപ്പിക്കുകയായിരുന്നു. മുൻപ് അമരീന്ദർ പക്ഷത്തായിരുന്ന ചന്നി അടുത്തിടെയാണ് സിദ്ദുവിനൊപ്പം കൂടിയത്. എന്നാൽ കേവലം ആറ് എം.എൽ.എമാർ മാത്രമേ ചന്നിയെ പിന്തുണച്ചുള്ളൂവെന്നാണ് വിവരം.
ഇത് യഥാർത്ഥ ആംആദ്മി സർക്കാർ
പഞ്ചാബിനെ നയിക്കാൻ സാധാരണക്കാരനായ (ആം ആദ്മി) എന്നെ തിരഞ്ഞെടുത്തതിൽ കോൺഗ്രസിന് നന്ദി. എല്ലാ പാർട്ടികളും ആംആദ്മിയെക്കുറിച്ച് (സാധാരണക്കാർ) പറയുന്നു. പക്ഷേ, ഇതാണ് യഥാർത്ഥ ആം ആദ്മി സർക്കാർ. കർഷകരുടെയും അടിച്ചമർത്തപ്പെട്ടവരുടെയും പ്രതിനിധിയാണ് ഞാൻ. അവർക്കുവേണ്ടി അവരിലൊരാളായി പ്രവർത്തിക്കും. സമ്പന്നർ, മണൽഖനനം ചെയ്യുന്നവർ, കുറ്റവാളികൾ അടക്കമുള്ളവർ എന്നെ സമീപിക്കരുത്. ഞാൻ നിങ്ങളുടെ പ്രതിനിധിയല്ല. പാർട്ടിയാണ് എല്ലാം. തീരുമാനങ്ങൾ പാർട്ടിയെടുക്കും. സർക്കാർ നടപ്പാക്കും.
-ചരൺജിത് സിംഗ് ചന്നി, പഞ്ചാബ് മുഖ്യമന്ത്രി
കർഷകർക്ക് വെള്ളം, വൈദ്യുതി ഫ്രീ
പഞ്ചാബിൽ കർഷകർക്ക് വെള്ളവും വൈദ്യുതിയും സൗജന്യമാക്കുമെന്ന് ചുമതലയേറ്റയുടൻ മുഖ്യമന്ത്രി ചന്നി അറിയിച്ചു. കർഷക സമരത്തിന് പിന്തുണയറിയിച്ച് വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നും അദ്ദേഹം പറഞ്ഞു. പഞ്ചാബിനെ കർഷക സമരത്തിൽ നിന്ന് ഒഴിവാക്കണമെന്ന് മുൻ മുഖ്യമന്ത്രി അമരീന്ദർ പറഞ്ഞത് വിവാദമായിരുന്നു.
വെറും തിരഞ്ഞെടുപ്പ് തന്ത്രം
കോൺഗ്രസിന്റേത് വെറും തിരഞ്ഞെടുപ്പ് തന്ത്രമാണ്. ചന്നിയെ മുൻനിറുത്തിയായിരിക്കില്ല അടുത്ത തിരഞ്ഞെടുപ്പിനെ കോൺഗ്രസ് നേരിടുക. ദളിതരെ വിശ്വാസത്തിലെടുക്കാൻ കോൺഗ്രസ് തയാറായിട്ടില്ലെന്നതിന്റെ തെളിവാണിത്.
- ബി.എസ്.പി അദ്ധ്യക്ഷ മായാവതി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |