അമൃത്സർ: പഞ്ചാബിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായിരിക്കെ, പി.സി.സി അദ്ധ്യക്ഷ പദവി രാജിവച്ച നവ്ജോത് സിംഗ് സിദ്ദുവിന് അന്ത്യശാസനം നൽകി കോൺഗ്രസ് ഹൈക്കമാൻഡ്. പാർട്ടിക്കൊപ്പം നിൽക്കുന്നോ, അതോ പാർട്ടി വിട്ട് പുറത്തേക്ക് പോകുന്നോ എന്ന് സിദ്ദുവിന് തീരുമാനിക്കാൻ ഏഴുദിവസം സമയം നൽകിയിരിക്കയാണ് കോൺഗ്രസ് നേൃതൃത്വം. പാർട്ടിയുടെ കെട്ടുറപ്പ് സംബന്ധിച്ച് വിട്ടുവീഴ്ചയില്ലെന്ന കർശന നിലപാടും നേതൃത്വം സ്വീകരിച്ചുവെന്നാണ് റിപ്പോർട്ട്.
പാർട്ടിക്ക് വഴങ്ങാത്ത പക്ഷം സിദ്ദുവിന്റെ രാജി ഹൈക്കമാൻഡ് സ്വീകരിക്കും. പുതിയ പി.സി.സി അദ്ധ്യക്ഷനെ കണ്ടെത്താൻ ഹൈക്കമാൻഡ് ചർച്ചകൾ തുടങ്ങിയെന്നും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സെപ്തംബർ 28നാണ് സിദ്ദു പഞ്ചാബ് പി.സി.സി അദ്ധ്യക്ഷ സ്ഥാനം രാജിവച്ചത്. സിദ്ദുവിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കി ഉയർത്തിക്കാട്ടാൻ തത്കാലം കഴിയില്ലെന്ന ഹൈക്കമാൻഡ് നിലപാടാണ് അദ്ദേഹത്തെ ചൊടിപ്പിച്ചതെന്നാണ് വിവരം.
സിദ്ദുവും പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നിയുമായി നടത്തിയ ചർച്ചയിൽ ഡി.ജി.പി, അഡ്വക്കേറ്റ് ജനറൽ തുടങ്ങിയവരെ മാറ്റണമെന്ന സിദ്ദുവിന്റെ ആവശ്യങ്ങൾ അംഗീകരിക്കാമെന്ന് ഉറപ്പ് നൽകിയിരുന്നു. അതിനുശേഷം രണ്ട് തവണ ചരൺജിത് ഹൈക്കമാൻഡുമായി ചർച്ച നടത്തി. എന്നാൽ സിദ്ദുവിന്റെ സമ്മർദ്ദങ്ങൾക്ക് വഴങ്ങേണ്ടതില്ലെന്നായിരുന്നു ഹൈക്കമാൻഡിന്റെ നിലപാട്. അതിനാൽ സിദ്ദുവിന്റെ രാജി അംഗീകരിക്കാനുള്ള സാദ്ധ്യതയാണ് ഇപ്പോഴുള്ളതെന്ന് പാർട്ടി ഉന്നതവൃത്തങ്ങളും വ്യക്തമാക്കി.
അതേസമയം, താൻ പാർട്ടിക്ക് വഴങ്ങുമെന്ന് സിദ്ദു കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. പദവി പ്രശ്‌നമല്ലെന്നും രാഹുൽഗാന്ധിക്കും പ്രിയങ്കഗാന്ധിക്കുമൊപ്പമുണ്ടായിരിക്കുമെന്നും സിദ്ദു ട്വിറ്ററിൽ കുറിച്ചു.
ഒത്തുതീർപ്പിന് സാധിക്കില്ലെന്നും പഞ്ചാബിലെ ജനങ്ങളുടെ ക്ഷേമമാണ് പ്രധാനമെന്നുമായിരുന്നു രാജിക്ക് പിന്നാലെ സിദ്ദു പ്രതികരിച്ചത്. സിദ്ദുവിന്റെ രാജിക്ക് പിന്നാലെ കാബിനറ്റ് മന്ത്രി റസിയ സുൽത്താനയും പി.സി.സി ജനറൽ സെക്രട്ടറി യോഗിന്ദർ ധിൻഗ്രയും രാജിവച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |