ന്യൂഡൽഹി: മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനും ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റി മുൻ സെക്രട്ടറി ജനറലുമായിരുന്ന പ്രതീപ് കുമാർ ലാഹിരി (84) അന്തരിച്ചു. സംസ്കാരം നടത്തി.
അലഹബാദ്, കേംബ്രിഡ്ജ് സർവകലാശാലകളിൽ നിന്ന് പഠനം പൂർത്തിയാക്കിയ ശേഷം മദ്ധ്യപ്രദേശ് കേഡറിൽ സിവിൽ സർവീസ് ഉദ്യോഗസ്ഥനായി. സർവീസിലിരിക്കെ വിവിധ കലാപങ്ങൾ നേരിട്ട അദ്ദേഹത്തിന്റെ രീതി ശ്രദ്ധേയമായിരുന്നു. കേന്ദ്ര കൽക്കരി, ഖനി മന്ത്രാലയങ്ങളിൽ ജോ.സെക്രട്ടറിയായിരുന്നു. ഈസ്റ്റേൺ കോൾഫീൽഡ്സ് ലിമിറ്റഡ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ ഡയറക്ടറായും സേവനമനുഷ്ഠിച്ചു. മുൻ പ്രധാനമന്ത്രി മൻമോഹൻസിംഗിന്റെ വിശ്വസ്തനായിരുന്നു. 1995ൽ വിരമിച്ച ശേഷം 1997-2005 കാലയളവിൽ ഐ.എൻ.എസ് സെക്രട്ടറി ജനറൽ പദവി വഹിച്ചു.കേന്ദ്ര റവന്യൂ സെക്രട്ടറി, ഏഷ്യൽ വികസന ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ, ധൻബാദ് ഐ.ഐ.ടി ചെയർമാൻ, അറ്റോമിക് മിനറൽസ് ഡിവിഷൻ മാനേജ്മെന്റ് കൗൺസിൽ കോ - ചെയർമാൻ ഉൾപ്പെടെയുള്ള പദവികളും വഹിച്ചിട്ടുണ്ട്.
നിരവധി പുസ്തകങ്ങളും രചിച്ചു. രത്ന ലാഹിരിയാണ് ഭാര്യ. മക്കൾ: രുചിര, രാധിക, ശന്തനു.
മരുമക്കൾ: അർജുൻ, കെക്സിൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |