ന്യൂഡൽഹി: മനുഷ്യാവകാശ വിഷയങ്ങളിൽ "ചിലതിൽ" മാത്രം പ്രതികരിക്കുന്ന ചിലരുടെ രീതി സമൂഹത്തിനാകെ ദോഷമാണെന്നും രാജ്യത്തിന്റെ പ്രതിച്ഛായ തകർക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിൽ ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ 28-ാം വാർഷികാഘോഷത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യാവകാശങ്ങളെ രാഷ്ട്രീയ ലാഭ, നഷ്ട കണ്ണുകളിലൂടെ കാണുന്ന ചിലരുണ്ട്. ചിലരുടെ മനുഷ്യാവകാശങ്ങൾ മാത്രമാണ് അവർ കാണുന്നത്. എന്നാൽ മറ്റുള്ളവർ അങ്ങനെയല്ല. രാഷ്ട്രീയക്കണ്ണുകളിലൂടെ കാണുമ്പോഴാണ് മനുഷ്യാവകാശ ലംഘനമുണ്ടാകുന്നത്. ഇത്തരത്തിൽ മനുഷ്യാവകാശ വിഷയത്തിൽ "സെലക്ടീവ്" ആകുന്നത് ജനാധിപത്യത്തിന് ദോഷമാണ്. ചിലർ മനുഷ്യാവകാശത്തിന്റെ പേരിൽ രാജ്യത്തിന്റെ പ്രതിച്ഛായ തന്നെ തകർക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം കേന്ദ്ര സർക്കാരിന്റെ 'സബ്കാ സാത്, സബ്കാ വികാസ്' കാമ്പയിനെ പ്രധാനമന്ത്രി പ്രസംഗത്തിൽ പ്രശംസിച്ചു.
അമിത്ഷായെ പുകഴ്ത്തി ദേശീയ
മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ
ജമ്മു കാശ്‌മീരിൽ പുതുയുഗം പിറക്കാൻ കാരണക്കാരൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണെന്ന് ദേശീയ മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷനും സുപ്രീംകോടതി മുൻ ജഡ്ജിയുമായ അരുൺ മിശ്ര പറഞ്ഞു. ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന 370-ാം വകുപ്പ് റദ്ദാക്കിയ കേന്ദ്രസർക്കാർ നീക്കത്തെ ഉദ്ദേശിച്ചാണിത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും സാന്നിദ്ധ്യത്തിലായിരുന്നു മിശ്രയുടെ പരാമർശം.
അന്താരാഷ്ട്ര ശക്തികളുടെ താത്പര്യ പ്രകാരം ഇന്ത്യയ്ക്കെതിരെ മനുഷ്യാവകാശ ലംഘന ആരോപണങ്ങൾ ഉന്നയിക്കുന്നത് ഇപ്പോൾ പതിവായിരിക്കുകയാണെന്നും മിശ്ര കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |