കരസേനയുടെ നടപടി സുപ്രീംകോടതി വിമർശനത്തിന് പിന്നാലെ
ന്യൂഡൽഹി: സുപ്രീംകോടതി ശാസനയെ തുടർന്ന് കരസേനയിൽ യോഗ്യത നേടിയ എല്ലാ വനിതകൾക്കും പത്തു ദിവസത്തിനുള്ളിൽ സ്ഥിരം കമ്മിഷൻ നൽകാമെന്ന് കരസേന. പതിനൊന്ന് വനിതകൾക്ക് സ്ഥിരം നിയമനം നൽകാനുള്ള ഉത്തരവ് നടപ്പാക്കാൻ വൈകിപ്പിച്ചതിൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്നുള്ള ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, എ.എസ് ബൊപ്പണ്ണ എന്നിവർ ഉൾപ്പെട്ട ബെഞ്ചിന്റെ താക്കീതിന് പിന്നാലെയാണിത്.
ഹർജിക്കാർക്ക് പുറമേ കോടതിയെ സമീപിക്കാത്തതും അർഹതയുള്ളവരുമായ വനിത ഉദ്യോഗസ്ഥരെ കൂടി പത്തു ദിവസത്തിനുള്ളിൽ സ്ഥിരം നിയമനത്തിൽ ഉൾപ്പെടുത്താമെന്നാണ് കരസേന വ്യക്തമാക്കിയത്.
'സൈന്യത്തിന് അവരുടേതായ കാര്യങ്ങളിൽ മേൽക്കോയ്മ ഉണ്ടായിരിക്കും. എന്നാൽ, നീതി നിർവഹണത്തിൽ മേൽക്കൈ സുപ്രീംകോടതിക്ക് തന്നെയാണെന്ന് ' ജസ്റ്റിസ് ചന്ദ്രചൂഡ് വാക്കാൽ വിമർശിച്ചു.
കരസേനയ്ക്ക് വേണ്ടി ഹാജരായ അഡിഷണൽ സോളിസിറ്റർ ജനറൽ സഞ്ജയ് ജയിനാണ് വനിതകളുടെ സ്ഥിരം കമ്മീഷന് തയാറാണെന്ന് അറിയിച്ചത്. ഷോർട്ട് സർവീസ് കമ്മീഷനിലുള്ള വനിത ഉദ്യോഗസ്ഥരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ മുന്നോട്ടു വന്നതിനെ കോടതി വിധിയിൽ അഭിനന്ദിച്ചു. ഡിസിപ്ലിനറി, വിജിലൻസ് ക്ലിയറൻസുകൾ കഴിഞ്ഞ ഉദ്യോഗസ്ഥർക്ക് മറ്റു മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ സ്ഥിരം നിയമനത്തിന് അർഹതയുണ്ടെന്നും കോടതി വ്യക്തമാക്കി.
ഏറെ ശ്രദ്ധ ആകർഷിച്ച നിയമ യുദ്ധത്തിനൊടുവിലാണ് 71 വനിതകൾ സ്ഥിരം കമ്മിഷൻ അനുകൂല വിധി സമ്പാദിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |