മുംബയ്: മഹാരാഷ്ട്രയിലെ ഗഡ്ചിറോളി ജില്ലയിൽ ശനിയാഴ്ച പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടവരിൽ മാവോയിസ്റ്റ് നേതാവ് മിലിന്ദ് തെൽതുംബ്ഡേയും. ഭീമ കൊറെഗാവ് കേസിലെ പ്രതി കൂടിയായ മിലിന്ദിന്റെ തലയ്ക്ക് അരക്കോടി രൂപയാണ് വിലയിട്ടിരുന്നത്.
കൊറെഗാവ് കേസിലെ പ്രതിയും ദളിത് ചിന്തകനുമായ ആനന്ദ് തെൽതുംബ്‌ഡേയുടെ സഹോദരനാണ് മിലിന്ദ്.
മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റി അംഗമായ മിലിന്ദ് നാലു സംസ്ഥാനങ്ങളിൽ പ്രവർത്തിച്ച് വരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മഹാരാഷ്ട്ര, മദ്ധ്യപ്രദേശ്, ഛത്തീസ്ഗഢ്, തെലങ്കാന എന്നിവയായിരുന്നു മിലിന്ദിന്റെ പ്രവർത്തന മണ്ഡലം. ഇയാളുടെ അംഗരക്ഷകരായിരുന്ന പുരുഷനും സ്ത്രീയും വെടിയേറ്റു മരിച്ചതായി പി.ടി.ഐ റിപ്പോർട്ട് ചെയ്തു.
2019ൽ നിരവധി പൊലീസുകാരുടെ മരണത്തിനിടയാക്കിയ കുർഖേഡ ആക്രമണത്തിന് പിന്നിൽ മിലിന്ദാണെന്ന് സംശയമുണ്ട്. ശനിയാഴ്ച നടന്ന ഏറ്റുമുട്ടലിൽ 26 മാവോയിസ്റ്റുകളാണ് കൊല്ലപ്പെട്ടത്. ഗ്യാരാബട്ടി വനമേഖലയിലെ കൊർച്ചിയിൽ ശനിയാഴ്ച രാവിലെയാണ് വെടിവയ്പ്പുണ്ടായത്.
തലയ്ക്ക് 20 ലക്ഷം രൂപ പൊലീസ് വിലയിട്ട ലോകേഷ് മങ്ങു പൊദ്യൻ, 16 ലക്ഷം വിലയിട്ട മഹേഷ് ശിവാജി റാവോജി എന്നിവരും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിട്ടുണ്ട്. കസൻസൂർ ദളത്തിന്റെ കമാൻഡറായ സന്നു എന്ന കൊവച്ചിയെ പിടികൂടുന്നവർക്ക് എട്ടുലക്ഷം രൂപയാണ് പാരിതോഷികം നിശ്ചയിച്ചിരുന്നത്. മിലിന്ദിന്റെ അംഗരക്ഷകനായ ഭഗത് സിംഗ് എന്ന തിലക് ജേഡിന്‍റെ തലയ്ക്ക് ആറ് ലക്ഷം രൂപയാണ് വിലയിട്ടത്. പ്രകാശ് എന്ന സാധു ബോഗ, മാവോയിസ്റ്റ് നേതാവ് പ്രഭാകറിന്റെ അംഗരക്ഷകൻ ലാച്ചു, നവ്ലുറാം എന്ന ദിലിപ് തുലാവി, ബന്ധു എന്ന ദൽസീ ഗോട്ട, കോസ എന്ന മുസാകി, പ്രമോദ് എന്നിവരും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.
500 പേരടങ്ങുന്ന സി-60 പൊലീസ് കമാൻഡോ സംഘം അഡിഷണൽ എസ്.പി. സൗമ്യ മുണ്ടെയുടെ നേതൃത്വത്തിൽ പ്രദേശത്ത് തിരച്ചിൽ നടത്തുന്നതിനിടെയാണ് ഏറ്റമുട്ടലുണ്ടായത്. നാലു പൊലീസുകാർക്ക് ഗുരുതര പരിക്കേറ്റു. ഇവരെ ചികിത്സക്കായി കോപ്റ്ററിൽ നാഗ്പൂരിലെത്തിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |