ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് വായു മലിനീകരണം രൂക്ഷമായ സാഹചര്യത്തിൽ സ്വകാര്യ വാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തുന്നു. മാസത്തിൽ ഒരു ദിവസമെങ്കിലും സൈക്കിളിലോ ബസിലോ ആളുകൾ യാത്ര ചെയ്യണമെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ നിർദ്ദേശിച്ചു.
'മലിനീകരണം കുറയ്ക്കുന്നതിന് നിയന്ത്രണങ്ങളും നിയമങ്ങളും കൊണ്ടുവരാൻ സർക്കാരിന് ഉത്തരവാദിത്വമുണ്ട്. വ്യവസായ മേഖലയും പൊതുജനങ്ങൾക്കും ഇത് ബാധകമാണ്. അടുത്ത തലമുറയ്ക്ക് വേണ്ടിയെങ്കിലും മലിനീകരണം കുറയ്ക്കാനും പരിസ്ഥിതിയെ സംരക്ഷിക്കാനും മാസത്തിൽ ഒരു ദിവസമെങ്കിലും നിങ്ങളുടെ യാത്രാരീതി മാറ്റണം'. - മനീഷ് സിസോദിയ പറഞ്ഞു.
നിലവിൽ ഡൽഹിയിലെ വായു ഗുണനിലവാര സൂചിക 380ലെത്തി.അതേസമയം, അയൽ നഗരങ്ങളായ ഫരീദാബാദ്, ഗാസിയാബാദ്, ഗുരുഗ്രാം, നോയിഡ എന്നിവിടങ്ങളിൽ യഥാക്രമം 312, 368, 301, 357 എന്നിങ്ങനെയാണ് എ.ക്യു.ഐ. രേഖപ്പെടുത്തിയിരിക്കുന്നത്.
ഡൽഹിയിലെ വായു മലിനീകരണം കുറയ്ക്കുന്നതിനായി അടിയന്തര നടപടി വേണമെന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതി നിർദേശിച്ചിരുന്നു. നഗരത്തിൽ പുകമഞ്ഞ് രൂക്ഷമായതോടെ കാഴ്ചയുടെ ദൂരപരിധി കുറഞ്ഞു. ഒക്ടോബർ 24 മുതൽ ഈ മാസം 8 വരെയുള്ള കാലയളവിലുണ്ടായ വാഹനപുക യാണ് അതി രൂക്ഷമായ വായുമലിനീകരണത്തിലേക്ക് നയിച്ചതെന്ന് സെന്റർ ഫോർ സയൻസ് ആൻഡ് എൻവയോൺമെന്റ് വ്യക്തമാക്കി.
ശനിയാഴ്ച, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ മലിനീകരണ പ്രതിസന്ധിയെ നേരിടാൻ വിവിധ നിർദ്ദേശങ്ങൾ മുന്നോട്ട് വച്ചിരുന്നു. സ്‌കൂളുകൾ ഒരാഴ്ചത്തേക്ക് അടച്ചിടുക, നിർമ്മാണ പ്രവർത്തനങ്ങൾ നിരോധിക്കുക, സർക്കാർ ഉദ്യോഗസ്ഥർക്കുള്ള വർക്ക് ഫ്രം ഹോം അനുവദിക്കുക എന്നിവയുൾപ്പെടെ വിവിധ അടിയന്തര നടപടികളാണ് അദ്ദേഹം പ്രഖ്യാപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |