ന്യൂഡൽഹി: തലമുറകളായി ഒരു രാഷ്‌ട്രീയ പാർട്ടി ഒരു കുടുംബത്തിന്റെ നിയന്ത്രണത്തിലാകുന്നത് ജനങ്ങൾക്കും ജനാധിപത്യത്തിനും ഗുണകരമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പാർലമെന്റിന്റെ സെൻട്രൽഹാളിൽ നടന്ന ഭരണഘടനാ ദിനാഘോഷ ചടങ്ങിലാണ് മോദി കോൺഗ്രസ്, ഡി.എം.കെ അടക്കമുള്ള പാർട്ടികളെ കടന്നാക്രമിച്ചത്. കോൺഗ്രസ്, തൃണമൂൽ, സി.പി.എം, സി.പി.ഐ, ശിവസേന, എൻ.സി.പി, ഡി.എം.കെ തുടങ്ങി 14 പാർട്ടികൾ ചടങ്ങ് ബഹിഷ്‌കരിച്ചു.
കുടുംബാധിഷ്ഠിത പാർട്ടികൾ ഇന്ത്യയിൽ ഒരുതരം പ്രതിസന്ധിയുണ്ടാക്കുന്നു. ഭരണഘടനയിൽ വിശ്വസിക്കുന്ന ജനങ്ങളിൽ ആശങ്കയുണ്ടാക്കുന്ന വിഷയമാണത്. ഒരു കുടുംബത്തിൽ നിന്ന് ഒന്നിലധികം പേർ യോഗ്യതയുടെ അടിസ്ഥാനത്തിൽ പൊതുരംഗത്ത് വരുന്നതും ജനങ്ങളുടെ ആശീർവാദത്തോടെ തുടരുന്നതും തെറ്റല്ല. എന്നാൽ തലമുറകൾ തോറും ഒരേ കുടുംബം ഒരു പാർട്ടിയെ നിയന്ത്രിക്കുമ്പോഴാണ് പ്രശ്‌നങ്ങൾ ഉണ്ടാകുന്നത്. കന്യാകുമാരി മുതൽ കാശ്‌മീർ വരെ ഈ സാഹചര്യമുണ്ട്. രാഷ്ട്രീയ പാർട്ടികൾക്ക് അവരുടെ ജനാധിപത്യ സ്വഭാവം നഷ്ടപ്പെടുമ്പോൾ ഭരണഘടനയുടെ ആത്മാവിനും മുറിവേൽക്കുന്നു. ഈ പാർട്ടികൾക്ക് എങ്ങനെയാണ് ജനാധിപത്യം സംരക്ഷിക്കാനാവുകയെന്നും അദ്ദേഹം ചോദിച്ചു. ബി.ജെ.പി എം.പിമാരാൽ നിറഞ്ഞ സദസ് ഡെസ്‌കിൽ അടിച്ച് പ്രസ്‌താവനയെ സ്വാഗതം ചെയ്‌തു.
അഴിമതിക്കാർ ശിക്ഷിക്കപ്പെട്ടത് മറന്ന് അവരെ മഹത്വവത്കരിക്കുന്നത് നല്ല പ്രവണതയല്ലെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ബാബാ സാഹേബ് അംബേദ്കറുടെ 125-ാം ജന്മവാർഷിക ദിനത്തിൽ ആചരിക്കുന്ന 'ഭരണഘടനാ ദിനം' പ്രതിപക്ഷം ബഹിഷ്‌കരിച്ചതിനെയും അദ്ദേഹം വിമർശിച്ചു.
അംബേദ്കർ ഈ രാജ്യത്തിന് നൽകിയ സംഭാവനകൾ ഒാർക്കുന്ന ചടങ്ങിനോട് എന്തിനിത് ചെയ്‌തു. നമ്മുടെ ഭരണഘടന അനേകം അനുച്ഛേദങ്ങളുടെ സമാഹാരം മാത്രമല്ല, സഹസ്രാബ്ദങ്ങളുടെ മഹത്തായ പാരമ്പര്യം കൂടി ഉൾക്കൊള്ളുന്നു. ജനുവരി 26ന് റിപ്പബ്ലിക് ദിനം ആഘോഷിക്കാൻ തീരുമാനിച്ചപ്പോൾ തന്നെ നവംബർ 26ന് ഭരണഘടനാ ദിനവും നിശ്ചയിച്ചിരുന്നുവെങ്കിൽ നന്നായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സൈനികരെ വണങ്ങി മോദി
മുംബയ് ഭീകരാക്രമണത്തിൽ മരിച്ചവർക്കും പ്രധാനമന്ത്രി പ്രണാമം അർപ്പിച്ചു. രാജ്യത്തിന്റെ ശത്രുക്കൾ രാജ്യത്തിനകത്ത് കയറി മുംബയിൽ ഭീകരാക്രമണം നടത്തിയത് ഭരണഘടനാ ദിനത്തിലായത് സങ്കടകരമാണ്. ഭീകരർക്കെതിരെ പോരാടി ജീവൻ ബലിയർപ്പിച്ച ധീരരായ സൈനികരുടെ ത്യാഗങ്ങൾക്ക് മുന്നിൽ വണങ്ങുന്നുവെന്നും മോദി പറഞ്ഞു.
രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, ലോക്‌സഭാ സ്‌പീക്കർ ഒാം ബിർള എന്നിവർ ചടങ്ങിൽ സംസാരിച്ചു. രാഷ്ട്രപതി ഭരണഘടനയുടെ ആമുഖം വായിച്ചു. ഭരണഘടനാ അസംബ്ലി ചർച്ചകളുടെ ഡിജിറ്റൽ പതിപ്പ്, ഇന്ത്യൻ ഭരണഘടനയുടെ പുതുക്കിയ പതിപ്പ് എന്നിവ രാഷ്ട്രപതി പുറത്തിറക്കി.
ചടങ്ങിന് പ്രതിപക്ഷത്തെ ക്ഷണിച്ചില്ലെന്ന കോൺഗ്രസിന്റെ ആരോപണം തള്ളിയ സ്‌പീക്കർ, രാജ്യസഭാ നേതാവ് മല്ലികാർജ്ജുന ഖാർഗെയ്‌ക്കും ലോക്‌സഭാ നേതാവ് ആദിർ രഞ്ജൻ ചൗധരിക്കും വേദിയിൽ ഇരിപ്പിടം വരെ തയാറാക്കിയതാണെന്നും വിശദീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |