ന്യൂഡൽഹി: പെഗസസ് ഫോൺ ചോർത്തലുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി നൽകിയവരുടെ ഉപകരണങ്ങളടക്കമുള്ള തെളിവുകൾ പരിശോധനയ്ക്കായി സമർപ്പിക്കാൻ നിർദ്ദേശം. സുപ്രീംകോടതി നിയമിച്ച റിട്ട. ജസ്റ്റിസ് ആർ.വി. രവീന്ദ്രന്റെ നേതൃത്വത്തിലുള്ള വിദദ്ധ സമിതിയാണ് ഹർജിക്കാർക്ക് ഇത് സംബന്ധിച്ച് മെയിൽ അയച്ചത്. സമിതി മുമ്പാകെ മൊഴി നൽകാനും അവസരം ലഭിക്കും.
നാഷണൽ ഫോറൻസിക് സയൻസ് യൂണിവേഴ്സിറ്റിയിലെ നവീൻകുമാർ ചൗധരി, കൊല്ലം അമൃത വിശ്വവിദ്യാപീഠത്തിലെ സെന്റർ ഫോർ ഇന്റർനെറ്റ് സ്റ്റഡീസ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് ഡയറക്ടർ പ്രൊഫ. പ്രഭാഹരൻ പൂർണചന്ദ്രൻ, മുംബയ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ പ്രൊഫ.അശ്വിൻ അനിൽ ഗുമാസ്തെ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.
ഇസ്രായേൽ സ്ഥാപനമായ എൻ.എസ്.ഒ യുടെ സ്പൈ വെയർ പെഗാസസ് ഉപയോഗിച്ച് ഇന്ത്യയിലെ 300 ലധികം മൊബൈൽ ഫോൺ നമ്പറുകളാണ് നിരീക്ഷിച്ചതെന്നായിരുന്നു വാർത്ത. ബിസിനസ് രംഗത്തെ അതികായർ, മന്ത്രിമാർ ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവരുടെ ഫോണുകൾ സർക്കാർ ഏജൻസികൾ ചോർത്തിയെന്ന ആരോപണമാണ് വിദദ്ധ സമിതി അന്വേഷിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |