ന്യൂഡൽഹി: വർഷകാല സമ്മേളനത്തിലുണ്ടായ ബഹളത്തിന്റെ പേരിൽ 12 എം.പിമാരെ നടപ്പ് സമ്മേളന കാലയളവിൽ സസ്‌പെൻഡ് ചെയ്‌ത നടപടി ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി തൃണമൂൽ ഒഴികെയുള്ള പ്രതിപക്ഷ പാർട്ടികൾ ഇരു സഭകളിലും വാക്കൗട്ട് നടത്തി. നടപടി പിൻവലിക്കണമെന്ന ആവശ്യം രാജ്യസഭാ അദ്ധ്യക്ഷൻ വെങ്കയ്യ നായിഡു തള്ളി. പുറത്താക്കപ്പെട്ട 12 എം.പിമാരും ഇന്ന് പാർലമെന്റിന് മുന്നിൽ ധർണ നടത്തും.
കർഷകർക്ക് താങ്ങുവില ഉറപ്പാക്കുന്നതടക്കമുള്ള വിഷയങ്ങൾ ഉയർത്തിയുള്ള പ്രതിപക്ഷ പ്രതിഷേധത്തിൽ ശൈത്യകാല സമ്മേളനത്തിന്റെ രണ്ടാം ദിവസം ഇരുസഭകളും പ്രക്ഷുബ്ധമായി.
രാവിലെ രാജ്യസഭ സമ്മേളിച്ചയുടൻ പ്രതിപക്ഷ നേതാവും കോൺഗ്രസ് എം.പിയുമായ മല്ലികാർജ്ജുന ഖാർഗെ 12 എം.പിമാരുടെ സസ്‌പെൻഷനുമായി ബന്ധപ്പെട്ട് ക്രമപ്രശ്‌നമുന്നയിച്ചു. കഴിഞ്ഞ സമ്മേളനത്തിലെ വിഷയങ്ങളുടെ പേരിൽ നടപ്പു സമ്മേളനത്തിൽ നടപടിയെടുക്കുന്നത് ചട്ടവിരുദ്ധമാണ്. നടപടിക്കുള്ള പ്രമേയം അവതരിപ്പിക്കുന്നതിന് മുമ്പ് എം.പിമാരുടെ പേരു പറയാത്തതും സഭചട്ടത്തിന് വിരുദ്ധമാണ്. അതിനാൽ നടപടി പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അച്ചടക്ക രാഹിത്യം അനുവദിക്കാനാകില്ലെന്നും യു.പി.എ ഭരണകാലത്ത് ആന്ധ്ര വിഭജനത്തിന്റെ പേരിൽ എം.പിമാരെ കൂട്ടത്തോടെ സസ്‌പെൻഡ് ചെയ്‌ത കീഴ്‌വഴക്കമുണ്ടെന്നും വെങ്കയ്യ നായിഡു വിശദീകരിച്ചു. നടപടിയെ ന്യായീകരിച്ച അദ്ദേഹം പുനഃപരിശോധിക്കില്ലെന്നും വ്യക്തമാക്കി. തുടർന്ന് പ്രതിപക്ഷാംഗങ്ങൾ വാക്കൗട്ട് നടത്തി. ഇതേസമയം സോണിയാ ഗാന്ധിയുടെ നേതൃത്വത്തിൽ ലോക്‌സഭയിലും പ്രതിപക്ഷം ഇറങ്ങിപ്പോയി. ഡാം സുരക്ഷാ ബിൽ അടക്കം പ്രധാനപ്പെട്ട വിഷയങ്ങൾ പ്രതിപക്ഷത്തിന്റെ സാന്നിദ്ധ്യത്തിൽ ചർച്ച ചെയ്യേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടി രാജ്യസഭ ഇന്നത്തേക്ക് പിരിഞ്ഞു.
വാക്കൗട്ടിന് ശേഷം കോൺഗ്രസ് നേതൃത്വത്തിൽ പ്രതിപക്ഷം പാർലമെന്റിന് മുന്നിലെ ഗാന്ധി പ്രതിമയ്‌ക്കു മുന്നിൽ ധർണ നടത്തി.
ആഗസ്റ്റ് 10,11 ദിവസങ്ങളിൽ സഭയിൽ എം.പിമാരുടെ ഭാഗത്ത് നിന്നുണ്ടായ അച്ചടക്കമില്ലായ്മ പേരുപറഞ്ഞ് പ്രസ്‌താവന നടത്തിയെന്ന വെങ്കയ്യയുടെ വാദം തെറ്റാണെന്ന് എളമരം കരീമിന്റെ ഒാഫീസിൽ നിന്നറിയിച്ചു. ആഗസ്റ്റ് 11ന് രാജ്യസഭാ സെക്രട്ടേറിയറ്റ് ഇറക്കിയ ബുള്ളറ്റിനിൽ നായിഡുവിന്റേതായി വന്ന പ്രസ്താവനയിൽ സസ്പെൻഡ് ചെയ്യപ്പെട്ട എളമരം കരീമിന്റെ പേരില്ല.
ലോക്‌സഭയിൽ രാവിലെ 11മണിക്ക് സമ്മേളിച്ചപ്പോൾ മുതൽ ടി.ആർ.എസ് നേതൃത്വത്തിൽ പ്രതിപക്ഷം താങ്ങുവില വിഷയം ഉയർത്തി ബഹളം തുടങ്ങിയതോടെ രണ്ടുമണിവരെ നിറുത്തിവച്ചിരുന്നു. രണ്ടുമണിക്ക് സുപ്രീകോടതി, ഹൈക്കോടതി ജഡ്ജിമാരുടെ ശമ്പള പരിഷ്കാരത്തിനുള്ള ബിൽ അവതരിപ്പിച്ച ശേഷം സഭ ഇന്നത്തേക്ക് പിരിഞ്ഞു. സഭ സുഗമമായി നടത്താൻ സ്‌പീക്കർ ഒാം ബിർള പ്രതിപക്ഷത്തെ ചർച്ചയ്‌ക്കു വിളിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |