ന്യൂഡൽഹി:കൊറോണ വൈറസിന്റെ മാരക വകഭേദമായ ഒമിക്രോണിനെ ചെറുക്കാൻ നിലവിലുള്ള വാക്സിനുകൾ പോരെന്ന് വിദഗ്ദ്ധർ. അമേരിക്കൻ ഔഷധ കമ്പനിയായ മൊഡേണയുടെ ചീഫ് എക്സിക്യൂട്ടിവ് സ്റ്റെഫാൻ ബാൻസെലാണ് ഇക്കാര്യം പറഞ്ഞത്.
ഡെൽറ്റ ഉൾപ്പെടെ മറ്റ് വൈറസ് വകഭേദങ്ങളെ പോലും വാക്സിനുകൾ പൂർണമായി ചെറുക്കുന്നില്ല. ഇവയേക്കാൾ മാരകമാണ് ഒമിക്രോൺ എന്നതിനാൽ നിലവിലുള്ള വാക്സിനുകൾക്ക് ഫലപ്രാപ്തി കുറവാണെന്നും ഒമിക്രോൺ വാക്സിൻ വികസിപ്പിക്കാൻ മാസങ്ങൾ വേണ്ടിവരുമെന്നും അദ്ദേഹം ഒരു ഇന്റർവ്യൂവിൽ പറഞ്ഞു. അടുത്ത വർഷം ആദ്യത്തോടെ ഒമിക്രോൺ വാക്സിൻ നിർമ്മിക്കാമെന്ന് മൊഡേണയുടെ ചീഫ് മെഡിക്കൽ ഓഫീസർ പോൾ ബർട്ടനും പറഞ്ഞു. നൂറു ദിവസത്തിനുള്ളിൽ ഒമിക്രോൺ വാക്സിൻ നിർമ്മിക്കുമെന്ന് ജർമ്മൻ ഔഷധ കമ്പനിയായ ബയോൺ ടെക്ക് അറിയിച്ചു.
ഒമിക്രോണിലെ ജനിതക വ്യതിയാനങ്ങളും ദക്ഷിണാഫ്രിക്കയിലെ അതിവ്യാപനവും കണക്കിലെടുക്കുമ്പോൾ വാക്സിനുകൾ പരിഷ്കരിക്കേണ്ടി വരും. ഒമിക്രോൺ കൂടുതൽ വ്യാപിക്കും മുമ്പ് ഏത് വാക്സിനും ജനങ്ങൾ സ്വീകരിക്കണമെന്നാണ് ശാസ്‌ത്രജ്ഞർ പറയുന്നത്. ഒമിക്രോൺ കൂടി പടർന്നാൽ ആരോഗ്യമേഖല വലിയ സമ്മർദ്ദത്തിലാവും . അമേരിക്കയും ബ്രിട്ടനും ഉൾപ്പെടെ പല രാജ്യങ്ങളും വാക്സിൻ എടുത്തവർക്കെല്ലാം ബൂസ്റ്റർ ഡോസ് നൽകാൻ തയ്യാറെടുക്കുകയാണ്.
ഒമിക്രോണിന്റെ തീവ്രതയും അതിനെ വാക്സിൻ എത്രമാത്രം ചെറുക്കുമെന്നുമൊക്കെ പഠിക്കാൻ കൂടുതൽ സമയം വേണമെന്നാണ് ശാസ്‌ത്രജ്ഞർ പറയുന്നത്. പ്രധാനമായും മൂന്ന് വെല്ലുവിളികളാണ് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നത്.
1. മറ്റ് വകഭേദളേക്കാൾ വേഗം പടരും എന്നാണ് നിഗമനം
എങ്കിലും ഒമിക്രോണിന്റെ വ്യാപനത്തിന്റെ തീവ്രത തിട്ടപ്പെടുത്തിയിട്ടില്ല.
2.ഒമിക്രോൺ മനുഷ്യന്റെ പ്രതിരോധ ശേഷിയെ എത്രമാത്രം അതിജീവിക്കുന്നു
3. രോഗബാധ, രോഗതീവ്രത, വ്യാപനം,മരണം എന്നിവയിൽ നിന്ന് വാക്സിൻ എത്രമാത്രം പരിരക്ഷ നൽകും
വ്യാപനവും തീവ്രതയും രണ്ടാണ്
രോഗവ്യാപനം കൂടും എന്നാൽ രോഗ തീവ്രത കൂടും എന്ന് അർത്ഥമില്ലെന്ന് ഇന്ത്യയിലെ ഉന്നത ബയോ മെഡിക്കൽ ശാസ്‌ത്രജ്ഞയായ ഡോ. ഗഗൻദീപ് കാംഗ് പറഞ്ഞു. ഉദാഹരണത്തിന് അതിവ്യാപന ശേഷിയുള്ള എച്ച് 1 എൻ 1 വൈറസ് മറ്റ് ചില ഇൻഫ്ലുവൻസ വൈറസുകളുടെ അത്ര മാരകമായിട്ടില്ല. ഇന്ത്യയിൽ വലിയൊരു ജനവിഭാഗത്തിന് വാക്സിനേഷന് മുമ്പ് തന്നെ കൊവിഡ് ബാധിച്ചിട്ടുണ്ട്. വാക്‌സിനേഷൻ കൂടിയാകുമ്പോൾ പ്രതിരോധ ശേഷി കൂടും. അത് ഒമിക്രോണിനെ ചെറുക്കാനും രോഗതീവ്രത കുറയ്‌ക്കാനും സഹായിക്കും.
ഒമിക്രോണിന്റെ 'ആർ നോട്ട് മൂല്യം' (R Naught- ഒരാളിൽ നിന്ന് എത്ര പേർക്ക് രോഗം പകരും എന്ന കണക്ക് ) കണ്ടെത്തിയിട്ടില്ല. വൂഹാൻ കൊറോണ വൈറസിന് ഇത് 2.5 ആയിരുന്നു. ഡെൽറ്റ വകഭേദത്തിന്റേത് 6.5 മുതൽ 8 വരെ ആണ്. ഒമിക്രോണിന്റേത് ഇതിന്റെ പല മടങ്ങ് ആവുമെന്നാണ് നിഗമനം.
നിലവിൽ മീസിൽസ് വൈറസാണ് ഏറ്റവും തീവ്രമായി പകരുന്നത്. ആർ നോട്ട് മൂല്യം 15 ആണ്. ഒമിക്രോണിന്റേത് 8 മുതൽ 15 വരെയാകാം എന്നാണ് കരുതുന്നത്. പതിനഞ്ചിൽ കൂടിയാൽ, അതായത് ഒരാളിൽ നിന്ന് 15ൽ കൂടുതൽ പേർക്ക് രോഗം പകർന്നാൽ അത് മഹാപകർച്ച വ്യാധി ആകുമെന്നും ഗഗൻ ദീപ് കാംഗ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |