24 മണിക്കൂറിനുള്ളിൽ നടപടിയെടുക്കണമെന്നും കോടതി
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ വായു മലിനീകരണം അനുദിനം വർദ്ധിക്കുന്ന സാഹചര്യത്തിൽ 24മണിക്കൂറിനുള്ളിൽ പരിഹാരം നിർദ്ദേശിക്കണമെന്ന് കേന്ദ്ര, ഡൽഹി സർക്കാരുകൾക്ക് സുപ്രീംകോടതി അന്ത്യശാസനം നൽകിയതിന് പിന്നാലെ ഡൽഹിയിലെ സ്കൂളുകൾ അനിശ്ചിതകാലത്തേക്ക് അടച്ചുപൂട്ടി സംസ്ഥാന സർക്കാർ.
മുതിർന്നവർ വീട്ടിലിരുന്ന് ജോലി ചെയ്യുമ്പോൾ മൂന്നും നാലും വയസുള്ള കുട്ടികളെ സ്‌കൂളിലേക്ക് വിടുന്നതിന്റെ യുക്തി എന്താണെന്ന് വായു മലിനീകരണവുമായി ബന്ധപ്പെട്ട കേസിൽ ചീഫ് ജസ്റ്റിസ് എൻ.വി. രമണ അദ്ധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് ഡൽഹി സർക്കാരിനോട് ചോദിച്ചിരുന്നു.
പാഠഭാഗങ്ങൾ തീരുന്നില്ലെന്ന പരാതിയെ തുടർന്നാണ് സ്കൂളുകൾ തുറന്നതെന്നും അതേസമയം ആവശ്യക്കാർക്കായി ഒാൺലൈൻ ക്ളാസുകൾ തുടരുന്നുണ്ടെന്നും ഡൽഹി സർക്കാരിനായി ഹാജരായ മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിംഗ്‌വി ബോധിപ്പിച്ചു.
ആവശ്യമെങ്കിൽ ഒാൺലൈൻ പഠനം എന്നു പറഞ്ഞാൽ ആരെങ്കിലും വീട്ടിലിരിക്കുമോ എന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. തങ്ങൾക്കും മക്കളും കൊച്ചുമക്കളുമുണ്ട്. മഹാമാരി തുടങ്ങിയതിൽ പിന്നെ അവർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ നേരിട്ടു കാണുകയാണ്. ഡൽഹി സർക്കാരിനെ ഭരണത്തിൽ സഹായിക്കാൻ വേറെ ആളെ നിയമിക്കേണ്ടതുണ്ടോ എന്നും കോടതി ചോദിച്ചു.
വായു മലിനീകരണം പരിഹരിക്കാൻ സർക്കാരുകൾ ഒന്നും ചെയ്യുന്നില്ലെന്നാണ് മനസിലാക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയ കോടതി 24 മണിക്കൂറിനുള്ളിൽ പരിഹാര നടപടികൾ നിർദ്ദേശിക്കാൻ അന്ത്യശാസനം നൽകി.
'ഒന്നും നടക്കുന്നില്ല, വായു മലിനീകരണം കൂടി വരികയാണ്. വെറുതെ സമയം കളയുന്നു.
പല തവണ നിർദ്ദേശം നൽകിയിട്ടും മലിനീകരണം തടയാൻ നടപടികൾ സ്വീകരിച്ചില്ല.'- ചീഫ് ജസ്റ്റിസ് വിമർശിച്ചു.
ലോക്ക് ഡൗണിന് തയാറാണെന്നും ആയിരം സി.എൻ.ജി ബസ്സുകൾ വാങ്ങുമെന്നുമുള്ള ഡൽഹി സർക്കാർ വാഗ്ദാനങ്ങളെക്കുറിച്ചും കോടതി ഒാർമ്മിപ്പിച്ചു. വായു നിലവാരം മെച്ചപ്പെടുത്താൻ കേന്ദ്ര സർക്കാർ 30 അംഗ കമ്മിഷൻ രൂപീകരിച്ചതുകൊണ്ട് ഖജനാവിന് നഷ്ടമല്ലാതെ ഒരു നേട്ടവുമുണ്ടായില്ല. ക്രിയാത്മക നടപടിയാണ് വേണ്ടതെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
ഡൽഹി നഗരത്തിൽ മലിനീകരണത്തിന് കാരണമാകുന്ന ഫാക്ടറികളെയും നിർമ്മാണ പ്രവർത്തനങ്ങളും കണ്ടെത്താൻ ഫ്ലൈയിംഗ് സ്ക്വാഡുകളെ നിയോഗിക്കണമെന്ന് ഹർജിക്കാരൻ്റെ അഭിഭാഷകനായ വികാസ് സിംഗ് ആവശ്യപ്പെട്ടു.
അന്തരീക്ഷം മെച്ചപ്പെടുമെന്ന സൂചന ലഭിച്ചതുകൊണ്ടാണ് ഡൽഹി സർക്കാർ സ്കൂൾ തുറന്നത്. എന്നാൽ വായു നിലവാരം കൂടുതൽ മോശമായി. അതിനാൽ ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ സ്കൂളുകൾ അടച്ചിടാൻ സർക്കാർ തീരുമാനിച്ചു
-ഗോപാൽ റായ്, ഡൽഹി പരിസ്ഥിതി മന്ത്രി
.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |