ബംഗളൂരു: ഗോപൂജയ്ക്കിടെ അലങ്കരിക്കാനണിയിച്ച സ്വർണമാല അകത്താക്കി പശുക്കിടാവ്. ഒടുവിൽ ഉടമ ശസ്ത്രക്രിയ നടത്തി മാല പുറത്തെടുത്തു. 20 ഗ്രാമിന്റെ മാല ഒരുമാസത്തോളം പശുവിന്റെ വയറ്റിനുള്ളിൽ കിടന്നു. പുറത്തെടുത്തപ്പോൾ 18 ഗ്രാം തൂക്കമേയുള്ളൂ.
കർണാടകയിലെ ഹീപാൻഹള്ളിയിലെ സിർസി താലൂക്കിലെ ശ്രീകാന്ത് ഹെഗ്‌ഡേയുടെ വീട്ടിലാണ് സംഭവം.
ശ്രീകാന്തും കുടുംബവും ഗോമാതാവിനെ പൂജിക്കുന്നവരാണ്. വിശിഷ്ടദിവസങ്ങളിൽ പശുവിനെ അണിയിച്ചൊരുക്കി സർവാഭരണവിഭൂഷിതയാക്കി ലക്ഷ്മിദേവിയെന്ന സങ്കല്പത്തിലും പൂജിക്കാറുണ്ട്. ഇക്കഴിഞ്ഞ ദീപാവലിക്കും ശ്രീകാന്തും കുടുംബവും ഗോപൂജ നടത്തി. പശുവിനെയും പശുക്കിടാവിനെയും കുളിപ്പിച്ച് കുറിയിട്ട് പൂമാലയ്ക്കൊപ്പം 20 ഗ്രാംതൂക്കം വരുന്ന സ്വർണമാലയും അണിയിച്ചായിരുന്നു പൂജ. പൂജ കഴിഞ്ഞപ്പോൾ സ്വർണമാല കാണാനില്ല.
പൂജയ്ക്കുശേഷം മാലകളെല്ലാം ഊരി സമീപത്ത് വച്ചിരുന്നെങ്കിലും പിന്നീട് പൂമാലയ്‌ക്കൊപ്പം സ്വർണമാലയും കാണാതായി. വീട് മുഴുവൻ തിരഞ്ഞെങ്കിലും ഇത് കണ്ടെത്താനായില്ല. തുടർന്നാണ് സ്വർണം പശു വിഴുങ്ങിയതാവുമെന്ന സംശയമുയർന്നത്. ഏതാണ്ട് 30-35 ദിവസം പശുവിന്റെ ചാണകം സ്ഥിരമായി പരിശോധിച്ചെങ്കിലും സ്വർണത്തരി പോലും കണ്ടെത്താനായില്ല.
ഒടുവിൽ ശ്രീകാന്തും വീട്ടുകാരും മൃഗഡോക്ടറെ സമീപിച്ച് പശു സ്വർണം വിഴുങ്ങിയെന്ന് സംശയം ഉന്നയിച്ചു.
ഡോക്ടറുടെ മേൽനോട്ടത്തിൽ മെറ്റൽ ഡിറ്റക്ടറിന്റെ സഹായത്തോടെ പശുവിന്റെ വയറിനുള്ളിൽ സ്വർണം ഉണ്ടെന്ന് സ്ഥിരീകരിച്ചു. സ്‌കാനിംഗിന് വിധേയമാക്കി നടത്തി സ്വർണത്തിന്റെ കൃത്യമായ സ്ഥാനം കണ്ടെത്തി. ദിവസങ്ങൾക്ക് ശേഷം ശസ്ത്രക്രിയ നടത്തി സ്വർണം പുറത്തെടുത്തു. പുറത്തെടുക്കുമ്പോൾ സ്വർണമാലയ്ക്ക് 18 ഗ്രാം തൂക്കമേ ഉണ്ടായിരുന്നൂള്ളൂ. മാലയുടെ ഒരു കഷ്ണം കാണാതായിട്ടുണ്ടെന്നും ശ്രീകാന്ത് പറഞ്ഞു. ശസ്ത്രക്രിയയ്ക്ക് ശേഷം പശു സുഖം പ്രാപിക്കുകയാണെന്നാണ് റിപ്പോർട്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |