ന്യൂഡൽഹി: ഭാര്യയുടെ സമ്മതമില്ലാതെ ഫോൺ സംഭാഷണം റെക്കാഡ് ചെയ്യുന്നത് സ്വകാര്യതാ ലംഘനമാണെന്ന് പഞ്ചാബ് - ഹരിയാന ഹൈക്കോടതി. 2020ൽ ബതിൻഡ കുടുംബ കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് യുവതി നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ലിസ ഗില്ലിന്റെ ഉത്തരവ്.
ഭാര്യയുടെ ഫോൺ സംഭാഷണങ്ങൾ റെക്കാഡ് ചെയ്ത സിഡി സമർപ്പിച്ച് കുറ്റം തെളിയിക്കാൻ അകന്നു കഴിയുന്ന ഭർത്താവിന് ബതിൻഡ കുടുംബ കോടതി അനുമതി നൽകിയിരുന്നു. ഇതിനെ റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം.
2009ലായിുടെ ഇവരുടെ വിവാഹം. ഒരു മകളുണ്ട്. 2017ൽ വിവാഹ മോചനം ആവശ്യപ്പെട്ട് ഭർത്താവ് കോടതിയെ സമീപിച്ചു. കേസിന്റെ വിസ്താരത്തിനിടെയിലാണ് മെമ്മറി കാർഡിലോ മൊബൈൽ ഫോൺ ചിപ്പിലോ റെക്കാഡ് ചെയ്ത സംഭാഷണങ്ങളുടെ സി.ഡിയും ട്രാൻസ്ക്രിപ്റ്റുകളും ഉൾപ്പെടെ സപ്ലിമെന്ററി സത്യവാങ്മൂലം സമർപ്പിക്കാൻ ഭർത്താവ് കോടതിയുടെ അനുമതി തേടിയത്. ബതിൻഡ കോടതി ഇതിന് അനുവാദം നൽകി. ഇതിനെതിരെ ഭാര്യ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
അനുവാദമില്ലാതെ സംഭാഷണങ്ങൾ റെക്കാഡ് ചെയ്ത സി.ഡികൾ സ്വകാര്യതയുടെ വ്യക്തമായ ലംഘനവും കടന്നുകയറ്റവും ഒപ്പം ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 21ന്റെ ലംഘനവുമാണെന്ന് പരാതിക്കാരിയുടെ അഭിഭാഷകൻ വാദിച്ചു. സമ്മതമില്ലാതെ രേഖപ്പെടുത്തിയവ ആയതിനാൽ ഇവ തെളിവായി സ്വീകരിക്കാരുതെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ഇത് ശരിവച്ച ഹൈക്കോടതി ബതിൻഡ കുടുംബ കോടതിയുടെ ഉത്തരവ് റദ്ദാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |