നാഗ്പൂർ: മഹാരാഷ്ട്ര നാഗ്പൂർ പൊലീസിനെ ഒരു ദിവസം മുഴുവൻ വട്ടംചുറ്റിച്ച് 19 കാരിയുടെ വ്യാജ പീഡന പരാതി. പെൺകുട്ടിയുടെ കൂട്ട മാനഭംഗ തിരക്കഥ പൊളിച്ചടുക്കിയതാകട്ടെ നഗരത്തിലെ 250 സി.സി ടി.വികളുടെ സഹായത്തോടെ പൊലീസ് തന്നെ.!
തിങ്കളാഴ്ചയാണ് സംഭവം. രാവിലെ 11 മണിയോടെ 19കാരി നാഗ്പൂരിലെ കലംന പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി.
രാവിലെ മ്യൂസിക് ക്ലാസിലേക്ക് പോകുംവഴി വെള്ള വാനിലെത്തിയ രണ്ട് പേർ തട്ടിക്കൊണ്ട് പോയെന്നും ചിഖാലി മേഖലയിലെ ആളൊഴിഞ്ഞ പ്രദേശത്ത് വച്ച് ക്രൂരമായി പീഡിപ്പിച്ചെന്നുമായിരുന്നു പെൺകുട്ടിയുടെ പരാതി.
വഴി ചോദിക്കാനെന്ന വ്യാജേന സമീപിച്ച അജ്ഞാതർ തന്നെ വാഹനത്തിലേക്ക് ബലം പ്രയോഗിച്ച് കയറ്റിയെന്നും മുഖം തുണികൊണ്ട് മറച്ച ശേഷം ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നും പെൺകുട്ടി ആരോപിച്ചു.
പെൺകുട്ടിയുടെ പരാതി അതീവഗൗരവമായി പരിഗണിച്ച നാഗ്പൂർ കമ്മിഷണർ അമിതേഷ് കുമാറും മറ്റ് ഉന്നത ഉദ്യോഗസ്ഥരും നൂറിലധികം പേരടങ്ങിയ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. 40 പ്രത്യേക സംഘങ്ങളായി തിരിഞ്ഞായിരുന്നു അന്വേഷണം. നഗരത്തിലെ 250 ലേറെ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കിയ സംഘം വൈകാതെ പരാതി വ്യാജമാണെന്ന സത്യം മനസിലാക്കി.
പരാതിയിൽ സൂചിപ്പിച്ച വെള്ള വാനിനായി പൊലീസ് സി.സി ടി.വി ദൃശ്യങ്ങൾ അരിച്ചു പെറുക്കി. പെൺകുട്ടിയുടെ സുഹൃത്തുക്കളെ ചോദ്യം ചെയ്യുകയും പെൺകുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു. ആറ് മണിക്കൂറിലേറെ നീണ്ട ശ്രമങ്ങൾക്കും 50 ലധികം പേരെ ചോദ്യം ചെയ്തതിനും ശേഷം പെൺകുട്ടി പരാതി കെട്ടിച്ചമച്ചതാണെന്ന നിഗമനത്തിൽ പൊലീസെത്തി. തിങ്കളാഴ്ച രാവിലെ 9.50ന് നാഗ്പ്പൂരിലെ വെറൈറ്റി സ്ക്വയർ ഏരിയയിൽ ബസിൽ നിന്ന് ഇറങ്ങിയ പെൺകുട്ടി 10 മണിയോടെ ഝാൻസി റാണി സ്ക്വയറിലേക്ക് നടക്കുന്നത് കാണാം. 10.15ന് ആനന്ദ് ടാക്കീസ് സ്ക്വയറിൽ നിന്ന് ഓട്ടോ റിക്ഷയിൽ കയറിയ പെൺകുട്ടി 10.25ന് മയോ ഹോസ്പിറ്റലിൽ എത്തി.
അവിടെ നിന്ന് ഒരു ഷെയർ ഓട്ടോ റിക്ഷയിൽ കയറിയ പെൺകുട്ടി 10.54ന് ചിഖാലി സ്ക്വയറിലെത്തി. രാവിലെ 11.04 ഓടെ പെൺകുട്ടി കലംന പൊലീസ് സ്റ്റേഷനിലേക്ക് നടന്നു നീങ്ങുന്നത് സമീപത്തെ പെട്രോൾ പമ്പിലെ സി.സി ടി.വിയിൽ പതിഞ്ഞു.
പെൺകുട്ടിയെ ചോദ്യം ചെയ്തപ്പോഴാണ് കാമുകനെ വിവാഹം ചെയ്യാൻ വേണ്ടി നടത്തിയ നാടകത്തിന്റെ ഭാഗമായിരുന്നു വ്യാജ പരാതിയെന്ന് സമ്മതിച്ചു. അതേസമയം, പെൺകുട്ടിയുടെ കൃത്യമായ പദ്ധതികൾ എന്തായിരുന്നെന്ന് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |