ന്യൂഡൽഹി: കോൺഗ്രസ് വിട്ട മുൻ മുഖ്യമന്ത്രി ക്യാപ്ടൻ അമരീന്ദർ സിംഗിന്റെ പഞ്ചാബ് ലോക് കോൺഗ്രസും ബി.ജെ.പിയും പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ സഖ്യമായി മത്സരിക്കാൻ തീരുമാനിച്ചു. പഞ്ചാബ് ബി.ജെ.പിയുടെ ചുമതലയുള്ള കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തുമായി നടന്ന ചർച്ചകൾക്ക് ശേഷം അമരീന്ദർ സിംഗാണ് സഖ്യതീരുമാനം പ്രഖ്യാപിച്ചത്. സുഖ്ദേവ് സിംഗ് ദിൻഡ്സെയുടെ നേതൃത്വത്തിലുള്ള വിമത അകാലിദളും സഖ്യത്തിൽ ചേരും. ഇതോടെ പഞ്ചാബിൽ കോൺഗ്രസ്, അകാലിദൾ - ബി.എസ്.പി, ബി.ജെ.പി - ലോക് കോൺഗ്രസ്-വിമത അകാലിദൾ, ആംആദ്‌മി പാർട്ടികൾ ഉൾപ്പെട്ട ശക്തമായ ചതുഷ് കോണ മത്സരത്തിന് വഴിതുറന്നു.
എത്ര സീറ്റിൽ ആരൊക്കെ മത്സരിക്കണമെന്നത് അടക്കമുള്ള കാര്യങ്ങൾ പിന്നീട് തീരുമാനിക്കുമെന്ന് അമരീന്ദർ സിംഗ് പറഞ്ഞു. ഒാരോ സീറ്റിലെയും വിജയ സാദ്ധ്യത നോക്കിയാകും ഇക്കാര്യം തീരുമാനിക്കുക. പഞ്ചാബിലെ തിരഞ്ഞെടുപ്പിൽ 101 ശതമാനം ജയം ഉറപ്പാണെന്നും അമരീന്ദർ സിംഗ് പറഞ്ഞു.
ഏഴ് റൗണ്ട് ചർച്ചകൾക്ക് ശേഷമാണ് ധാരണയായതെന്ന് കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് പറഞ്ഞു. സുഖ്ദേവ് സിംഗ് ദിൻഡ്സെയുമായി നേരത്തെ അമിത് ഷാ ചർച്ച നടത്തിയിരുന്നു.
പി.സി.സി അദ്ധ്യക്ഷൻ നവ്‌ജോത് സിംഗ് സിദ്ദുവിനു വേണ്ടി ചരൺജിത് സിംഗ് ഛന്നിയെ മുഖ്യമന്ത്രിയാക്കിയതിൽ പ്രതിഷേധിച്ചാണ് അമരീന്ദർ കോൺഗ്രസ് വിട്ടത്. അന്ന് മുതൽ ബി.ജെ.പി നേതൃത്വം അമരീന്ദറുമായി ചർച്ച നടത്തി വരികയായിരുന്നു.
പഞ്ചാബിൽ ജയിക്കാൻ കാർഷിക നിയമങ്ങൾ പിൻവലിച്ചേ തീരൂ എന്ന അമരീന്ദർ സിംഗിന്റെ നിർദ്ദേശം ബി.ജെ.പി നടപ്പാക്കിയതോടെ സഖ്യ ചർച്ചകൾ വേഗത്തിലായി. കർഷക സമരം നയിച്ച പഞ്ചാബിലെ 32 കർഷക സംഘടനകളുമായി ക്യാപ്ടനുള്ള അടുത്ത ബന്ധം അതിർത്തികളിലെ സമരത്തിൽ നിന്ന് പിന്മാറാനുള്ള തീരുമാനത്തിലും നിഴലിച്ചു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 77 സീറ്റും എ.എ.പി 20 ഉം അകാലിദൾ 15 ഉം ബി.ജെ.പി 3 ഉം സീറ്റുകളാണ് നേടിയത്.
പഞ്ചാബിൽ പോരിനിറങ്ങുന്നവർ
കോൺഗ്രസ്
അകാലി ദൾ - ബി.എസ്.പി
ആംആദ്മി പാർട്ടി
ബി.ജെ.പി - പഞ്ചാബ് ലോക് കോൺഗ്രസ് - ദിൻഡ്സെയുടെ പാർട്ടി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |