ന്യൂഡൽഹി: പാവപ്പെട്ടവരും സാധാരണക്കാരും വാങ്ങുന്ന വില കുറഞ്ഞ വസ്ത്രങ്ങൾക്കും പുതുവത്സര ദിനമായ ഇന്നു മുതൽ 12 ശതമാനം ജി.എസ്.ടി ഈടാക്കാനുള്ള തീരുമാനം മരവിപ്പിക്കാൻ ഇന്നലെ ഡൽഹിയിൽ ചേർന്ന അടിയന്തര ജി.എസ്.ടി കൗൺസിൽ യോഗം തീരുമാനിച്ചത് ജനങ്ങൾക്ക് നേരിയ ആശ്വാസമായി.
ആയിരം രൂപവരെയുള്ള വസ്ത്രങ്ങൾക്ക് ഈടാക്കിയിരുന്ന അഞ്ച് ശതമാനം ജി.എസ്.ടിയാണ് കൂടുതൽ വിലയുള്ള വസ്ത്രങ്ങൾക്ക് ഈടാക്കിവരുന്ന 12 ശതമാനത്തിലേക്ക് ഉയർത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ, എല്ലാ ചെരിപ്പിനും ഇന്നുമുതൽ 12 ശതമാനം ജി.എസ്.ടി ഈടാക്കും. ചെരിപ്പ് നികുതിയിലും ഇതുവരെ ഈ വ്യത്യാസം ഉണ്ടായിരുന്നു.
തുണിത്തരങ്ങൾക്കുള്ള ജി.എസ്.ടി വർദ്ധന രണ്ടുമാസത്തേക്കാണ് മരവിപ്പിച്ചതെന്നും നികുതി ഏകീകരണം പഠിക്കാൻ നിയോഗിച്ച കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അദ്ധ്യക്ഷനായ മന്ത്രിതല ഉപസമിതിയുടെ പരിഗണനയ്‌ക്ക് വിഷയം വിട്ടതായും കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ അറിയിച്ചു. ഫെബ്രുവരിയിൽ റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. തുടർന്ന് ചേരുന്ന ജി.എസ്.ടി കൗൺസിൽ വീണ്ടും ചർച്ച ചെയ്യും.
ചെറുകിട വ്യവസായങ്ങളെ വലയ്‌ക്കുന്ന തീരുമാനം പിൻവലിക്കണമെന്ന് ടെക്‌സ്റ്റൈൽസ് മേഖലയിൽ നിന്നുള്ളവർ നൽകിയ നിവേദനവും ഗുജറാത്ത് ധനമന്ത്രി കനുഭായ് പട്ടേൽ അയച്ച കത്തും പരിഗണിച്ചാണ് ജി.എസ്.ടി കൗൺസിൽ അടിയന്തര യോഗം ചേർന്നതെന്ന് നിർമ്മലാ സീതാരാമൻ പറഞ്ഞു.
അതേസമയം,നികുതി അഞ്ചു ശതമാനത്തിൽ ഒതുക്കണമെന്നാണ് കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ ആവശ്യപ്പെടുന്നത്.
തുണിത്തരങ്ങൾക്കൊപ്പം ചെരുപ്പുകളുടെയും നിരക്കുവർദ്ധന പിൻവലിക്കണമെന്ന് യോഗത്തിൽ ആവശ്യപ്പെട്ടതായി സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. സർക്കാർ കരാറുകൾക്കുള്ള ജി.എസ്.ടി 18ശതമാനമായി വർദ്ധിപ്പിച്ചത് വൻ ബാദ്ധ്യതയാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാനങ്ങൾക്ക് ജി.എസ്.ടി നഷ്‌ടപരിഹാരം നൽകുന്നത് ദീർഘിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
ഒരേ സാധനത്തിന് രണ്ടുതരം നികുതി ഈടാക്കുന്നതിലെ സാങ്കേതിക ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടിയാണ് അധികൃതർ നികുതി ഏകീകരിക്കാൻ തീരുമാനിച്ചത്.
2021ൽ സെപ്‌തംബറിൽ ലഖ്നൗവിൽ ചേർന്ന ജി.എസ്.ടി കൗൺസിൽ യോഗത്തിലാണ് 1000 രൂപയിൽ താഴെയുള്ള തുണിത്തരങ്ങൾക്കും ചെരുപ്പുകൾക്കും ജി.എസ്.ടി വർദ്ധിപ്പിക്കാൻ തീരുമാനിച്ചത്.
തിരഞ്ഞെടുപ്പിൽ തിരിച്ചടിക്കുമെന്ന് ആശങ്ക
ചെരുപ്പായാലും വസ്ത്രമായാലും വിറ്റഴിക്കുന്ന എൺപത് ശതമാനവും ആയിരം രൂപയ്ക്ക് താഴെ വിലവരുന്നതാണ്.
പാവപ്പെട്ടവരും സാധാരണക്കാരുമാണ് ഇവ ഉപയോഗിക്കുന്നത്.
യു.പിയിലും പഞ്ചാബിലും അടക്കം നടക്കാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടിയാവുമെന്ന ആശങ്കയാണ് തീരുമാനം മരവിപ്പിക്കാൻ കാരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |