റാഞ്ചി: ജാർഖണ്ഡിൽ ബസും ഗ്യാസ് സിലിണ്ടറുകളുമായി സഞ്ചരിച്ച ട്രക്കും കൂട്ടിയിടിച്ച് 16 പേർ മരിച്ചു. 26 പേർക്ക് പരിക്കേറ്റു. ചിലരുടെ നില ഗുരുതരമാണ്. പകുർ ജില്ലയിലെ പഡേർകോല ഗ്രാമത്തിൽ ഗോവിന്ദ്പ്പൂർ - സഹേബ്ഗഞ്ച് സംസ്ഥാന പാതയിൽ ഇന്നലെ രാവിലെ 8.30 ഓടെയായിരുന്നു അപകടം. അമിത വേഗവും മൂടൽ മഞ്ഞുമാണ് അപകടകാരണമെന്നാണ് റിപ്പോർട്ടുകൾ.
ദിയോഘർ ജില്ലയിലേക്ക് പോവുകയായിരുന്ന ബസിൽ 40 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഗുരുതരാവസ്ഥയിലുള്ളവരെ റാഞ്ചിയിലെ രാജേന്ദ്ര ഇൻസ്‌റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസിലേക്ക് മാറ്റിയിട്ടുണ്ട്. ഗ്യാസ് കട്ടറുകൾ കൊണ്ട് ബസ് വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെത്തിച്ചത്.
ഇടിയുടെ ആഘാതത്തിൽ ബസിന്റെയും ട്രക്കിന്റെയും മുൻഭാഗങ്ങൾ പരസ്പരം കുടുങ്ങിപ്പോയിരുന്നു. അതേ സമയം, ട്രക്കിലെ ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിക്കാതിരുന്നത് വൻ ദുരന്തം ഒഴിവാക്കി. ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറൻ അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവർക്ക് വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |