മുംബയ്: ആൺ ശരീരത്തിനുള്ളിൽ പെൺമനസ്സുമായി ജീവിക്കേണ്ടി വന്ന ദുരിതകാലത്തെക്കുറിച്ച് തുറന്നുസംസാരിച്ച് പ്രശസ്ത സെലിബ്രിറ്റി ഫാഷൻ ഡിസൈനർ സൈഷ ഷിൻഡേ. സ്വപ്നിൽ ഷിൻഡെ എന്നായിരുന്നു സൈഷയുടെ പഴയപേര്.
ട്രാൻസ് വനിതയാണെന്ന് പ്രഖ്യാപിച്ചതിന്റെ ഒന്നാം വാർഷികത്തോട് അനുബന്ധിച്ച് പങ്കുവച്ച കുറിപ്പിലാണ് സ്ത്രീയായ ശേഷം കൈവന്ന ആത്മവിശ്വാസത്തെക്കുറിച്ചും ആൺശരീരത്തിൽ ജീവിക്കേണ്ടി വന്നതിനെക്കുറിച്ചും സൈഷ തുറന്നുസംസാരിച്ചത്.
സ്വിമ്മിംഗ് പൂളിൽ നിന്നുള്ള അതിമനോഹര ചിത്രങ്ങൾക്കൊപ്പമായിരുന്നു കുറിപ്പ് പോസ്റ്റ് ചെയ്തത്
സ്വപ്നിൽ ആയിരുന്നപ്പോൾ എന്നും താൻ ശരീരത്തെക്കുറിച്ച് ആകുലപ്പെട്ടിരുന്നു. പൗരുഷം തനിക്കില്ലെന്ന് കരുതി വെറുത്തിരുന്നു. പൂളിലേക്ക് പോകുമ്പോൾ എപ്പോഴും ടീഷർട്ട് ധരിക്കുമായിരുന്നു. സ്ത്രൈണതയുള്ള ശരീരം വെളിവാക്കി ടീഷർട്ട് ശരീരത്തോട് ഇഴുകിച്ചേർന്നു കിടക്കുമ്പോൾ അരക്ഷിതാവസ്ഥ അനുഭവപ്പെട്ടിരുന്നു. അതുകൊണ്ട് പൂളിൽ തല മാത്രം പുറത്തേക്കിട്ടാണ് 'സ്വപ്നിൽ' നിന്നിരുന്നത്.- സൈഷ കുറിക്കുന്നു.
ഭയവും സുരക്ഷിതത്വവും
പൂൾ പാർട്ടി പോലുള്ളവയ്ക്ക് എന്ന ക്ഷണിച്ചാൽ ഭയം തോന്നിയിരുന്നു. കാരണം എല്ലാ പൂൾ ഉടമകളും ടീഷർട്ടുമായി ഇറങ്ങാൻ അനുവദിക്കുമായിരുന്നില്ല. 30.12.21 വരെ സ്വപ്നിൽ ഒരുപാട് നല്ല സമയങ്ങൾ നഷ്ടമാക്കിയിരുന്നു.
അടുത്തിടെ സൈഷയായി ഞാൻ ആദ്യമായി പൂളിലിറങ്ങി. എന്റെ ശരീരം പരമ്പരാഗത കാഴ്ചപ്പാടിനനുസരിച്ച് ആകൃതിയുള്ളതായിരുന്നില്ല, പക്ഷേ അത് കാര്യമായിരുന്നില്ല. വെറും ബ്രായും ഡെനിം ഷോർട്സും ധരിച്ചിട്ടും എനിക്ക് സുരക്ഷിതത്വം അനുഭവപ്പെട്ടു. അരക്ഷിതാവസ്ഥ അനുഭവപ്പെട്ടില്ല എന്നുമാത്രമല്ല ആത്മവിശ്വാസവും കൈവന്നു.
നന്ദി എന്നോട് തന്നെ
തന്റെ സ്വത്വം തുറന്നു പറഞ്ഞ് ജീവിക്കാൻ തീരുമാനിച്ചതിന് നന്ദി സ്വയം നന്ദി പറയുന്നുവെന്നും ഈ സ്വാതന്ത്ര്യത്തിന്റെ ഓരോ നിമിഷവും താൻ ആസ്വദിക്കുന്നുവെന്നും സൈഷ പറയുന്നു.
ബാല്യകാലമെന്ന പേടിസ്വപ്നം
ബാല്യകാലത്തെ ഓർമ്മകളിലേറെയും ഒറ്റപ്പെടലിന്റേയും വേദനകളുടേതും ആശയക്കുഴപ്പങ്ങളുടേതുമാണെന്ന് സൈഷ നേരത്തെ പറഞ്ഞിരുന്നു. സ്‌കൂളിലും കോളേജിലും വ്യത്യസ്തനായതിന്റെ പേരിൽ പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. മനസ്സിലെ വേദന പറഞ്ഞറിയിക്കാനാവാത്തതായിരുന്നു. സ്വപ്നിലായി ജീവിക്കുമ്പോൾ ശ്വാസംമുട്ടുന്നതുപോലെ തോന്നി. എന്നിട്ടും സമൂഹത്തിന്റെ നിയമങ്ങൾക്ക് അനുസരിച്ച് ജീവിക്കേണ്ടി വന്നു.
നിഫ്റ്റിൽ പഠിക്കാൻ ചേർന്നപ്പോഴാണ് സത്യത്തെ അംഗീകരിക്കാനായത്.പുരുഷന്മാരോട് ആകർഷിക്കപ്പെടുന്നത് ഗേ ആയതുകൊണ്ടാണ് എന്നാണ് കരുതിയിരുന്നത്. ഒടുവിൽ ആറ് വർഷങ്ങൾക്ക് മുൻപാണ് താൻ സ്വയം തിരിച്ചറിഞ്ഞതെന്നും സൈഷ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |