ന്യൂഡൽഹി: പുതിയ വകഭേദങ്ങൾ രൂപപ്പെടാതിരിക്കുകയും പ്രതിരോധ നടപടികൾ കർശനമായി നടപ്പാക്കുകയും ചെയ്‌താൽ മാർച്ച് 11ഒാടെ മഹാമാരിയായ കൊവിഡ് പകർച്ചവ്യാധി എന്ന ഗണത്തിലേക്ക് മാറാനിടയുണ്ടെന്ന് വിദഗ്ദ്ധർ.
ഒമിക്രോൺ വ്യാപനം തുടങ്ങിയ ഡിസംബർ 11മുതൽ കണക്കാക്കിയാൽ മൂന്നു മാസത്തോടെ അതായത് മാർച്ച് 11 ആകുമ്പോഴേക്കും രോഗം നിയന്ത്രണ വിധേയമാകേണ്ടതാണെന്ന് ഐ.സി.എം.ആറിലെ എപ്പിഡെമിയോളജി വിദഗ്ദ്ധൻ സമീറാൻ പാണ്ഡ പറയുന്നു. അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ ഡൽഹി, മുംബയ് നഗരങ്ങളിലെ കേസുകളുടെ എണ്ണം പരമാവധി എത്തുകയാണെങ്കിൽ കൂടുതൽ ആശ്വാസമാകും. എന്നാൽ ഈ നഗരങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ കേസുകൾ കുറയുന്നത് കണക്കിലെടുക്കാനാകില്ല.
ഡൽഹിയിലും മുംബയിലും 80:20 അനുപാതത്തിൽ ഒമിക്രോൺ, ഡെൽറ്റാ വകഭേദങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. വിവിധ സംസ്ഥാനങ്ങളിൽ രോഗ വ്യാപന തോത് വ്യത്യസ്തമാണ്. ഇതു കണക്കിലെടുത്ത് പരിശോധനകളുടെ രീതിയിലും മാറ്റം വരുത്തിയിട്ടുണ്ട്. എന്നാൽ പരിശോധന കുറയ്ക്കാൻ നിർദ്ദേശിച്ചിട്ടില്ല.
വൈറസിന്റെ രൂപം മാറുന്നതനുസരിച്ച് പരിശോധനാരീതിയിലും പ്രതിരോധന നടപടികളിലും മാറ്റം വരും. മോൾനുപിറവിൻ ഗുളിക ചികിത്സയിൽ ഉൾപ്പെടുത്തുന്ന കാര്യത്തിൽ ഐ.സി.എം.ആറിനും ഡ്രഗ് കൺട്രോളർ ജനറൽ ഒാഫ് ഇന്ത്യയ്‌ക്കുമിടയിൽ ഭിന്നതയില്ലെന്നും പാണ്ഡെ പറഞ്ഞു. വാക്സിനെടുക്കാത്തവരുടെ ചികിത്സയ്ക്കാണ് ഈ മരുന്ന്. എന്നാൽ ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും അനുയോജ്യമല്ല. അതുകൊണ്ടാണ് ചികിത്സാ രീതിയിൽ ഉൾപ്പെടുത്താത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |