ന്യൂഡൽഹി:യുക്രെയിനിൽ നിന്നും മടങ്ങിയെത്തുന്ന മെഡിക്കൽ വിദ്യാർത്ഥികളുടെ പുനരധിവാസത്തിന് കേന്ദ്ര സർക്കാർ ഉചിതമായ നടപടികൾ സ്വീകരിച്ചേക്കും. ഇതിനായി ആരോഗ്യ, വിദേശകാര്യ മന്ത്രാലയങ്ങൾ, നാഷണൽ മെഡിക്കൽ കമ്മീഷൻ, നീതി ആയോഗ് എന്നിവയുടെ ഉന്നതതല യോഗം ഉടൻ ചേരും. ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ് ലൈസെൻഷ്യേറ്റ് നിയമത്തിലെ വ്യവസ്ഥകളിൽ ഇളവ് വരുത്തി രാജ്യത്തെ സ്വകാര്യ മെഡിക്കൽ കോളേജുകളിൽ പഠനം പൂർത്തിയാക്കുന്നതിനോ അല്ലെങ്കിൽ ബദൽ മാർഗ്ഗങ്ങൾ കണ്ടെത്തുന്നതിനോ സാദ്ധ്യതകൾ പരിശോധിക്കും. ബദൽ മാർഗ്ഗത്തിനായി നിർദ്ദേശങ്ങൾ സമർപ്പിക്കാൻ നാഷണൽ മെഡിക്കൽ കമ്മിഷനും നീതി ആയോഗിനും കേന്ദ്ര സർക്കാർ നിർദ്ദേശം നൽകിയെന്നാണ് വിവരം.
വിദേശത്ത് പഠിക്കുന്ന കുട്ടികൾ മുഴുവൻ കോഴ്സും ഇന്റേൺഷിപ്പും ഒരു വിദേശസ്ഥാപനത്തിൽ തന്നെ പൂർത്തിയാക്കണമെന്നാണ് നിയമം. വിദേശ രാജ്യങ്ങളിൽ നിന്ന് കോഴ്സ് പൂർത്തിയാക്കാതെ മടങ്ങുന്ന വിദ്യാർത്ഥികൾക്ക് രാജ്യത്തെ മെഡിക്കൽ കോളേജുകളിൽ കോഴ്സ് പൂർത്തിയാക്കാൻ നിലവിൽ വ്യവസ്ഥയുമില്ല.
യുക്രെയിനിൽ 18,095 ഇന്ത്യൻ വിദ്യാർത്ഥികളാണുള്ളത്. വിദ്യാർത്ഥികൾക്ക് അംഗീകാരമുള്ള മറ്റ് വിദേശ രാജ്യങ്ങളിലെ മെഡിക്കൽ കോളേജുകളിൽ പഠന സൗകര്യമൊരുക്കാൻ ദേശീയ മെഡിക്കൽ കമ്മിഷന് കീഴിൽ പ്രത്യേക വ്യവസ്ഥ വേണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. അപ്പോൾ വിദേശ മെഡിക്കൽ ബിരുദധാരികൾക്കുള്ള ഇന്ത്യയിലെ പ്രവേശന പരീക്ഷയ്ക്ക് ( ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ് എക്സാം) അപേക്ഷിക്കാൻ യോഗ്യരാകും. മടങ്ങിയെത്തിയ മെഡിക്കൽ വിദ്യാർത്ഥികളുടെ കാര്യത്തിൽ ഉചിതമായ നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |