കൊൽക്കത്ത: പശ്ചിമബംഗാളിലെ പാനിഘാട്ടി മുനിസിപ്പാലിറ്റി, പുരുളിയയിലെ ജൽദ എന്നിവിടങ്ങളിൽ നടന്ന വ്യത്യസ്ത സംഭവങ്ങളിൽ തൃണമൂൽ കോൺഗ്രസ്, കോൺഗ്രസ് കൗൺസിലർമാർ വെടിയേറ്റ് മരിച്ചു.
നോർത്ത് 24 പർഗാനാസ് ജില്ലയിലെ പാനിഹാട്ടി മുനിസിപ്പാലിറ്റിയിലെ തൃണമൂൽ കൗൺസിലറായ അനുപം ദത്തയും പുരുലിയ ജില്ലയിലെ ജൽദ മുനിസിപ്പാലിറ്റിയിൽ നാലു തവണ കോൺഗ്രസ് കൗൺസിലറായ തപൻ കാണ്ടുവുമാണ് ഞായറാഴ്ച രാത്രി അജ്ഞാത സംഘത്തിന്റെ വെടിയേറ്റ് മരിച്ചത്.
സംഭവ ദിവസം വൈകിട്ട് അഗർപാരയിലെ നോർത്ത് സ്റ്റേഷൻ റോഡിൽ സ്കൂട്ടറിന്റെ പിൻസീറ്റിലിരുന്ന് പരിചയക്കാരനോട് സംസാരിക്കുന്നതിനിടെ ബൈക്കിലെത്തിയ അജ്ഞാതൻ പോയിന്റ് ബ്ലാങ്കിൽ വെടിയുതിർക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ അനുപം ദത്തയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സി.സി ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ശംഭുനാഥ് പണ്ഡിറ്റ് എന്ന വാടക കൊലയാളിയെ അറസ്റ്റ് ചെയ്തതായി പൊലീസ് കമ്മിഷണർ മനോജ് കുമാർ പറഞ്ഞു. പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ കൂടുതൽ പൊലീസ് സേനയെ വിന്യസിച്ചു.
തപൻ കാണ്ടു വൈകിട്ട് നടക്കാനിറങ്ങിയപ്പോൾ മോട്ടോർ സൈക്കിളിലെത്തിയ മൂന്നു യുവാക്കൾ വെടിയുതിർക്കുകയായിരുന്നു. ഉടൻ റാഞ്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പ്രാദേശികമായി ബി.ജെ.പിക്ക് വലിയ വെല്ലുവിളി ഉയർത്തിയ നേതാവാണ് അനുപം ദത്തയെന്നും രാഷ്ട്രീയ കൊലപാതകമാണെന്നും തൃണമൂൽ കോൺഗ്രസ് പ്രതികരിച്ചു. തപൻ കാണ്ടുവിന്റേതും രാഷ്ട്രീയ കൊലപാതകമാണെന്ന് പുരുളിയയിലെ കോൺഗ്രസ് നേതൃത്വം ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |