ബംഗളൂരു: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ യൂണിഫോം മതി, ഹിജാബ് വേണ്ടെന്ന സർക്കാർ ഉത്തരവ് ശരിവച്ച കർണാടക ഹൈക്കോടതി വിധിയിൽ പ്രതിഷേധിച്ച് ഇന്നലെ സംസ്ഥാനത്ത് മുസ്ലിം സംഘടനകൾ ആഹ്വാനം ചെയ്ത ബന്ത് ഭാഗികം. പലയിടങ്ങളിലും കടകൾ അടഞ്ഞു കിടന്നു. വളരെക്കുറച്ച് വാഹനങ്ങൾ മാത്രമാണ് നിരത്തിലിറങ്ങിയത്. ബംഗളൂരുവിലെ ശിവാജിനഗർ അടക്കമുള്ള പ്രദേശങ്ങളിൽ ഭൂരിഭാഗം കടകളും അടഞ്ഞു കിടന്നു. ബിദാർ, ഹുബാലി, തുമാകുരു, ചിക്കമംഗലൂർ തുടങ്ങിയ പ്രധാന നഗരങ്ങളിലെല്ലാം ബന്ത് ജനജീവിതത്തെ സാരമായി ബാധിച്ചു.
ബുധനാഴ്ച രാവിലെ സമുദായ നേതാക്കളുമായുള്ള യോഗത്തിനുശേഷം കർണാടക അമീറെ ശരീഅത്ത് മൗലാന സഗീർ അഹ്മദ് ഖാൻ റഷാദിയാണ് വ്യാഴാഴ്ച സമാധാനപരമായി ബന്ദ് ആചരിക്കാൻ ആഹ്വാനം ചെയ്തത്. ഹൈക്കോടതി വിധിയിൽ ദുഖം രേഖപ്പെടുത്തിയ അദ്ദേഹം
ഇതിനെതിരെ പ്രതികരിക്കണമെന്നും ബന്തിൽ മുസ്ലിം സമുദായത്തിലെ എല്ലാവരും പങ്കെടുക്കണമെന്നും അഭ്യർത്ഥിച്ചിരുന്നു. ബന്ത് പൂർണമായും സമാധാനപരമായിരിക്കണമെന്നും കടകൾ നിർബന്ധിച്ച് അടപ്പിക്കുകയോ പ്രതിഷേധ പ്രകടനം നടത്തുകയോ ചെയ്യരുതെന്നും അദ്ദേഹം നിർദ്ദേശിച്ചു.
അതേസമയം, കോടതി വിധിക്കെതിരെ പ്രതിഷേധിക്കുന്ന സംഘടനകൾക്കെതിരായ ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി സി.ടി. രവിയുടെ പ്രസ്താവന വിവാദമായി. ചിലർ ജിന്ന മനോഭാവം കൊണ്ടു നടക്കുകയാണെന്നും അത് വെടിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തരം അജണ്ടകൾ ഇനി വിലപ്പോവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |