ന്യൂയോർക്ക് : 12-ാം വയസിൽ ഹൃദയ ശസ്ത്രക്രിയ നടത്തി പേസ്‌മേക്കർ തുന്നിപ്പിടിപ്പിച്ച പെൺകുട്ടി. കോളേജിൽ പഠിക്കവെ, കാറപകടത്തിൽ മുഖമാകെ പൊള്ളിക്കരിഞ്ഞു. പക്ഷേ, അവൾ ജീവിതത്തിൽ നിന്ന് ഒളിച്ചോടിയില്ല. വെല്ലുവിളികൾ ഓരോന്നായി തളർത്താൻ ശ്രമിച്ചപ്പോഴും അവൾ, സധൈര്യം ലോകത്തെ നോക്കി പുഞ്ചിരിച്ചു. കഴിഞ്ഞ ദിവസം 2021ലെ മിസ് വേൾഡ് റണ്ണർ അപ് കിരീടം ചൂടിയ ഇന്തോ അമേരിക്കൻ പെൺകുട്ടി ശ്രീസെയ്നിയുടെ (26) ചിരി ലോകമെമ്പാടുമുള്ള യുവതയ്ക്ക് പ്രചോദനമായിരിക്കയാണ്.
പ്യൂർട്ടോ റിക്കോയിലെ സാൻ യുവാനിൽ വച്ച് വ്യാഴാഴ്ചയായിരുന്നു മത്സരം.
പഞ്ചാബിലെ ലുധിയാനയിൽ ജനിച്ച ശ്രീസെയ്നി അഞ്ചാം വയസിലാണ് വാഷിംഗ്‌ടണിലേക്ക് കുടിയേറിയത്. കഠിനമായ ജീവിത സാഹചര്യങ്ങളോട് പൊരുതിയാണ് സെയ്നി ഫാഷൻ ലോകത്ത് നിലയുറപ്പിച്ചത്. 2017ൽ മിസ് ഇന്ത്യ യു.എസ് ആയി തിരഞ്ഞെടുക്കപ്പെട്ട ശ്രീസെയ്നി 2018ൽ മിസ് ഇന്ത്യ വേൾഡ് വൈഡ് ആയി. 2021ലാണ് മിസ് വേൾഡ് അമേരിക്ക ടൈറ്റിൽ സ്വന്തമാക്കിയത്.
ലോകസുന്ദരി കാരലീന
70ാ-മത് മിസ് വേൾഡ് മത്സരത്തിൽ പോളണ്ടിന്റെ കാരലീന ബിയെലവ്സ്കയാണ് ലോകസുന്ദരി കിരീടം ചൂടിയത്. പോളണ്ടിലെ ലോഡ്സ് സ്വദേശിനിയായ കാരലീന (23) മോഡലും മാനേജ്മെന്റ് ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയുമാണ്. പത്തുകോടിയോളം രൂപ സമ്മാനത്തുകയായി ലഭിക്കും.
ഐവറി കോസ്റ്റിന്റെ ഒലിവിയ യാസ് സെക്കൻഡ് റണ്ണർ അപ്പായി.
മിസ് ഇന്ത്യ മാനസ വാരണാസി 11-ാം സ്ഥാനത്തെത്തി. കഴിഞ്ഞ വർഷം ഡിസംബറിൽ നടക്കേണ്ടിയിരുന്ന മത്സരം മത്സരാർത്ഥികൾ കൊവിഡ് പോസിറ്റീവായതു മൂലം നീട്ടിവയ്ക്കുകയായിരുന്നു.
യുക്രെയിന് പിന്തുണ
യുക്രെയിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മിസ് യൂണിവേഴ്സ് വേദി. മിസ് വേൾഡ് 2019 ആയ ജമൈക്കയുടെ ടോണി ആൻ സിംഗ് പ്രാർത്ഥനാഗാനം ആലപിച്ചപ്പോൾ സ്റ്റേജിലുണ്ടായിരുന്ന മത്സരാർത്ഥികളും വേദിയിലുണ്ടായിരുന്നവരും കൈയിൽ മെഴുകുതിരി ഉയർത്തിയാണ് യുക്രെയിന് പിന്തുണയറിയിച്ചത്. ടോണി ആൻ സിംഗിന്റ അച്ഛൻ ബ്രാഡ്ഷാ സിംഗ് ഇന്ത്യൻ - കരീബിയൻ വംശജനാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |