കീവ് : യുക്രെയിനിലെ സൈനിക നടപടിയുടെ ആദ്യ ഘട്ടം പൂർത്തിയായെന്നും കിഴക്കൻ ഡോൺബാസ് വിമോചിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും റഷ്യൻ പ്രതിരോധ മന്ത്രാലയം കഴിഞ്ഞ ദിവസം സൂചനകൾ നൽകിയതിന് പിന്നാലെ കൂടുതൽ ചർച്ചകൾക്ക് ആഹ്വാനം ചെയ്ത് യുക്രെയിൻ പ്രസിഡന്റ് സെലെൻസ്കി. കീവിലേക്കുള്ള റഷ്യൻ സൈനിക നീക്കത്തിന്റെ വേഗത കുറഞ്ഞെന്നും യുക്രെയിനിന്റെ കിഴക്കൻ ഭാഗത്തേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനാണ് റഷ്യയുടെ ശ്രമമെന്നും യു.എസ് ഇന്റലിജൻസ് വൃത്തങ്ങളും വ്യക്തമാക്കി.
റഷ്യൻ സേനയ്ക്ക് യുക്രെയിൻ സൈന്യം ശക്തമായ തിരിച്ചടികൾ നൽകുന്നതായി സെലെൻസ്കി ആവർത്തിച്ചു. 16,000 റഷ്യൻ സൈനികർ കൊല്ലപ്പെട്ടുവെന്ന് യുക്രെയിൻ അവകാശപ്പെട്ടു. എന്നാൽ അധിനിവേശം തുടങ്ങിയത് മുതൽ 1,351 സൈനികർ കൊല്ലപ്പെട്ടതായാണ് വെള്ളിയാഴ്ച പുറത്തുവിട്ട കണക്കിൽ റഷ്യ പറയുന്നത്.
കീവിൽ ഇന്നലെ രാത്രി പ്രാദേശിക സമയം 8 മുതൽ തിങ്കാഴ്ച രാവിലെ 7 വരെ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. വടക്ക് പടിഞ്ഞാറൻ നഗരമായ സൈറ്റോമയറിൽ യുക്രെയിൻ ആയുധ സംഭരണ കേന്ദ്രം റഷ്യൻ മിസൈലുകൾ തകർത്തു. കരിങ്കടലിലെ യുദ്ധക്കപ്പലിൽ നിന്ന് വിക്ഷേപിച്ച നാല് കാലിബർ ക്രൂസ് മിസൈലുകളാണ് കീവിൽ നിന്ന് 120 കിലോമീറ്റർ അകലെയുള്ള സംഭരണ കേന്ദ്രം തകർത്തത്.
യുക്രെയിനിലെ 6 കമാൻഡ് പോസ്റ്റുകളും 3 വിമാനങ്ങളും ഉൾപ്പെടെ 117 സൈനിക കേന്ദ്രങ്ങൾ തകർത്തെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. പ്രവർത്തനരഹിതമായ ചെർണോബിൽ ആണവനിലയത്തിലെ തൊഴിലാളികൾ താമസിക്കുന്ന സ്ലാവറ്റൈച് പട്ടണത്തിന്റെ നിയന്ത്രണം റഷ്യൻ സൈന്യം പിടിച്ചെടുത്തെന്നാണ് റിപ്പോർട്ട്.
ഇതുവരെ 130ലേറെ കുട്ടികളാണ് രാജ്യത്ത് റഷ്യൻ അധിനിവേശത്തിനിടെ കൊല്ലപ്പെട്ടതെന്ന് യുക്രെയിൻ പ്രോസിക്യൂട്ടർ ജനറൽ അറിയിച്ചു. യുക്രെയിനിൽ റഷ്യ ആണവായുധം പ്രയോഗിക്കാനുള്ള സാദ്ധ്യത ഉയരുന്നതായി ജപ്പാനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ ആരോപിച്ചു. സ്വീഡിഷ് ഓഡിയോ സ്ട്രീമിംഗ് സർവീസായ സ്പോട്ടിഫൈ റഷ്യയിലെ പ്രവർത്തനം നിറുത്തുന്നതായി അറിയിച്ചു.
ബൈഡൻ പോളണ്ടിൽ
യൂറോപ്യൻ പര്യടനത്തിന്റെ ഭാഗമായി വെള്ളിയാഴ്ച പോളണ്ടിലെത്തിയ യു.എസ് പ്രസിഡന്റ് ജോ ബൈഡൻ വാഴ്സോയിൽ യുക്രെയിൻ വിദേശകാര്യമന്ത്രി ഡിമിട്രോ കുലേബ, പ്രതിരോധ മന്ത്രി ഒലെക്സി റെസ്നികോവ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി. പുട്ടിനെ യുദ്ധക്കുറ്റവാളിയായാണ് കാണുന്നതെന്ന് ഇന്നലെ പോളണ്ടിലെ നാറ്റോ സേനാംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ ബൈഡൻ ആവർത്തിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |