ന്യൂഡൽഹി: പെട്രോൾ, ഡീസൽ, പാചകവാതക വിലവർദ്ധവിനെതിരെ പ്രതിപക്ഷ പാർട്ടികൾ നടത്തിയ പ്രതിഷേധത്തിൽ രാജ്യസഭാ നടപടികൾ പൂർണമായി തടസപ്പെട്ടു. രണ്ടു തവണ നിറുത്തിവച്ച സഭ ബഹളം തുടർന്നതോടെ ഇന്നത്തേക്ക് പിരിഞ്ഞു.
ഇന്ധന വില വർദ്ധന സാധാരണക്കാരെ പ്രതിസന്ധിയിലാക്കിയെന്നും സഭ നിറുത്തിവച്ച് വിഷയം ചർച്ച ചെയ്യണമെന്നും ചൂണ്ടിക്കാട്ടി കെ.സി. വേണുഗോപാൽ (കോൺഗ്രസ്), ബിനോയ് വിശ്വം (സി.പി.ഐ), തിരുച്ചി ശിവ (ഡി.എം.കെ) എന്നിവർ നൽകിയ അടിയന്തര പ്രമേയ നോട്ടീസ് അദ്ധ്യക്ഷൻ വെങ്കയ്യ നായിഡു തള്ളിയിരുന്നു. തുടർന്ന് പ്രതിപക്ഷാംഗങ്ങൾ നടുത്തളത്തിൽ ഇറങ്ങി ബഹളം വച്ചതോടെ ആദ്യം 12മണി വരെയും പിന്നീട് രണ്ടുമണിവരെയും നിറുത്തിവച്ച സഭ പിന്നീട് പിരിയുകയായിരുന്നു.
ക്രിമിനൽ നടപടി ചട്ട പരിഷ്കരണ ബിൽ പാസാക്കി
പൊലീസ് കേസിൽ അറസ്റ്റിലാകുന്നവരുടെയും ശിക്ഷിക്കപ്പെടുന്നവരുടെയും രക്തസാമ്പിൾ, ബയോമെട്രിക് രേഖകൾ എന്നിവ ഭാവിയിലെ അന്വേഷണത്തിന് കൂടി ഉപയോഗപ്രദമാകും വിധം ശേഖരിക്കാൻ പൊലീസിന് അധികാരം നൽകുന്ന ക്രിമിനൽ നടപടി ചട്ട പരിഷ്കരണ ബിൽ ലോക്‌സഭ പാസാക്കി. ബിൽ മൗലികാവകാശങ്ങളും മനുഷ്യാവകാശങ്ങളും ലംഘിക്കുന്നതാണെന്നും പാർലമെന്റ് സമിതിയുടെ പരിശോധനയ്ക്ക് വിടണമെന്നും ചർച്ചയിൽ പങ്കെടുത്ത ആർ.എസ്.പി എം.പി എൻ.കെ. പ്രേമചന്ദ്രൻ ചൂണ്ടിക്കാട്ടി. നിസാര കേസിൽപ്പോലും പ്രതിയാക്കപ്പെടുന്നവരുടെ ഡി.എൻ.എ പരിശോധനയ്ക്ക് പൊലീസിന് അധികാരം നൽകുന്നത് പ്രാകൃത നിയമമാണ്. കുറ്റവാളിയുടെ ഫോട്ടോയ്ക്ക് പുറമെ വിരലടയാളം, കൈയടയാളം, കാലടയാളം, കൃഷ്ണമണി, നേത്രപടലം പെരുമാറ്റ സവിശേഷതകൾ, ഒപ്പ്, കൈയക്ഷരം തുടങ്ങിയ അതിസൂക്ഷ്മ വ്യക്തി വിവരങ്ങൾ ഭാവിയിലെ അന്വേഷണങ്ങൾക്ക് ഉപകരിക്കും വിധം സൂക്ഷിക്കാൻ വ്യവസ്ഥ ചെയ്യുന്നതാണ് ബിൽ. ശേഖരിക്കുന്ന വിവരങ്ങൾ ഡിജിറ്റലായി 75 വർഷം വരെ സൂക്ഷിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |