ന്യൂഡൽഹി: പണം തിരിമറി സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി മൾട്ടി ലെവൽ മാർക്കറ്റിംഗ് (എം.എൽ.എം) കമ്പനിയായ ആംവേ ഇന്ത്യ എന്റർപ്രൈസസ് ലിമിറ്റഡിന്റെ 758 കോടി രൂപയുടെ ആസ്‌തികൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി.
36 ബാങ്ക് അക്കൗണ്ടുകളിലായുള്ള 345.94 കോടി രൂപ, തമിഴ്നാട് ഡിണ്ടിഗൽ ജില്ലയിലെ ഭൂമി, ഫാക്‌ടറി, മെഷീനറികൾ, വാഹനങ്ങൾ, ബാങ്ക് അക്കൗണ്ടുകൾ, സ്ഥിര നിക്ഷേപങ്ങൾ എന്നിവയാണ് കണ്ടുകെട്ടിയത്.
ഉത്‌പന്നങ്ങൾ വിപണിയിലുള്ളതിനേക്കാൾ അമിത വിലയ്ക്ക് വിറ്റഴിച്ച് കമ്പനിയുടെ പ്രമോട്ടർമാർ 'ആഡംബര ജീവിതം" നയിക്കുകയായിരുന്നുവെന്ന് ഇ.ഡി പറഞ്ഞു.
ഉത്‌പന്നങ്ങൾ വിറ്റഴിക്കാനല്ല, എങ്ങനെ അതിവേഗം സമ്പന്നരാകാമെന്ന പ്രചാരണമാണ് കമ്പനി നടത്തിയിരുന്നതെന്നും ഇ.ഡി ആരോപിച്ചു. 2002- 2022 കാലയളവിൽ ആംവേ ഇന്ത്യ 27,562 കോടി രൂപ സമാഹരിച്ചു. ഇക്കാലയളവിൽ വിതരണക്കാർക്കും ശൃംഖലയിലെ അംഗങ്ങൾക്കും കമ്മിഷനായി നൽകിയത് 7,588 കോടി രൂപയാണെന്നും ഇ.ഡി കണ്ടെത്തി.
അന്വേഷണവുമായി സഹകരിക്കും: ആംവേ
നിയമ പ്രകാരമാണ് കമ്പനിയുടെ പ്രവർത്തനമെന്നും വിഷയം കോടതിയുടെ പരിഗണനയിൽ ആയതിനാൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും ആംവേ ഇന്ത്യ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |