അഹമ്മദാബാദ് : ദ്വിദിന സന്ദർശനത്തിനായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്നലെ അഹമ്മദാബാദിൽ എത്തി. സുരക്ഷ, പ്രതിരോധ മേഖലകളിൽ ഇന്ത്യയുമായുള്ള സഹകരണം ശക്തമാക്കുമെന്നും പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ യുക്രെയിൻ വിഷയം ചർച്ച ചെയ്യുമെന്നും ബോറിസ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
ബോറിസിനെ അഹമ്മദാബാദ് വിമാനത്താവളത്തിൽ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും ഗവർണർ ആചാര്യ ദേവവ്രതും ചേർന്നാണ് സ്വീകരിച്ചത്. തുടർന്ന് സബർമതി ആശ്രമത്തിലെത്തിയ അദ്ദേഹം ചർക്കയിൽ നൂൽ നൂൽക്കാൻ ശ്രമിക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി.
സത്യവും അഹിംസയുമെന്ന രണ്ട് ആശയങ്ങൾ ഉപയോഗിച്ച് ലോകത്തെ വെളിച്ചത്തിലേക്ക് നയിച്ച മഹാപുരുഷന്റെ ആശ്രമത്തിൽ വരാൻ സാധിച്ചത് മഹത്തായ ഭാഗ്യമാണെന്ന് ബോറിസ്, സന്ദർശക പുസ്തകത്തിൽ കുറിച്ചു. അദ്ദേഹത്തിന് ഗാന്ധിജിയുടെ ഇതുവരെ പ്രസിദ്ധീകരിക്കാത്ത 'ഗൈഡ് ടു ലണ്ടൻ', മീരാബെന്നിന്റെ ആത്മകഥയായ 'ദി സ്പിരിറ്റ്സ് പിൽഗ്രിമേജ്' എന്നീ പുസ്തകങ്ങൾ സമ്മാനിച്ചു.
തുടർന്ന് പഞ്ച്മഹലിലെ ജെ.സി.ബി ഫാക്ടറി സന്ദർശിച്ച ബോറിസ് ജെ.സി.ബിയിൽ ചാടിക്കയറി മാദ്ധ്യമ പ്രവർത്തകരെ കൈവീശിക്കാണിച്ചതും കൗതുകമായി. ഇതിനു പിന്നാലെ ആദാനി ഗ്രൂപ്പ് ആസ്ഥാനത്തെത്തി ചെയർമാൻ ഗൗതം അദാനിയുമായി കൂടിക്കാഴ്ച നടത്തി. ഗാന്ധിനഗറിലെ സ്വാമിനാരായൺ അക്ഷർധാം ക്ഷേത്രത്തിലും ദർശനം നടത്തി.
ചേരികൾ വീണ്ടും മറച്ചു
ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ കടന്നു പോകുന്ന വഴിയരികിലെ ചേരികൾ അധികൃതർ തുണികെട്ടി മറച്ചു. സബർമതി ആശ്രമത്തിനു സമീപത്തെ ചേരികളാണ് മറച്ചത്. ഇതിനെതിരെ സമൂഹ മാദ്ധ്യമങ്ങളിൽ വലിയ പ്രതിഷേധമുയർന്നു. യു.എസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സന്ദർശന വേളയിൽ അഹമ്മദാബാദിലെ ചേരികൾ മതിൽകെട്ടിയാണ് മറ
ച്ചത്.
ബോറിസ് - മോദി ചർച്ച ഇന്ന്
രണ്ട് ദിവസത്തെ സന്ദർശനത്തിന് ഇന്ത്യയിലെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇന്ന് കൂടിക്കാഴ്ച നടത്തും.
ഇരുരാജ്യങ്ങളും തമ്മിൽ സ്വതന്ത്ര വ്യാപാര ധാരണ വിപുലമാക്കൽ, പ്രതിരോധ നിർമ്മാണമേഖലയിൽ ബ്രിട്ടീഷ് നിക്ഷേപം, ഉഭയകക്ഷി സഹകരണം തുടങ്ങിയവ ചർച്ച ചെയ്യും. പ്രധാനമന്ത്രിയായശേഷമുള്ള ബോറിസിന്റെ ആദ്യ ഇന്ത്യൻ സന്ദർശനമാണ്. കൊവിഡ് മൂലം രണ്ടുതവണ സന്ദർശനം മാറ്റിയിരുന്നു. ഇന്ന് രാഷ്‌ട്രപതി ഭവനിൽ ബോറിസിന് ഗാർഡ് ഒാഫ് ഓണറും നൽകും.
ഇന്നലെ ഗുജറാത്തിലെത്തിയ ബോറിസ് ഇന്ന് ഡൽഹിയിലെത്തും. വലിയ പ്രഖ്യാപനങ്ങൾക്ക് സാദ്ധ്യതയില്ലെങ്കിലും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നേരത്തേ വെർച്വൽ ചർച്ചകളിലുണ്ടാക്കിയ 2030വരെ നീളുന്ന സഹകരണ പദ്ധതിയുടെ തുടർ ചർച്ചകളാണ് നടക്കുക.
ഇരുരാജ്യങ്ങളിലെയും വ്യാപാര സാദ്ധ്യതകൾ ഉറപ്പിക്കുന്ന ധാരണകളുമുണ്ടാകും. സ്വതന്ത്ര വ്യാപാര കരാർ ജനുവരിയിൽ നിലവിൽ വന്നിരുന്നു. വിപണികളിൽ ഇടപെടുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ ധാരണയാകാനുണ്ട്.
ആത്മനിർഭർ പദ്ധതിയിൽ പ്രതിരോധ നിർമ്മാണ പങ്കാളിത്തം വർദ്ധിപ്പിക്കാൻ ബ്രിട്ടന് താത്പര്യമുണ്ട്. പ്രതിരോധ സാങ്കേതിക വിദ്യ കൈമാറ്റവും ചർച്ചയാകും. ആരോഗ്യമേഖലയിലെ സഹകരണവും വർദ്ധിപ്പിക്കും.
ഇന്ത്യയിൽ നിന്നുള്ള വിദേശ നിക്ഷേപം വർദ്ധിപ്പിക്കാനും ബ്രിട്ടൻ ലക്ഷ്യമിടുന്നു. ഗുജറാത്തിലെ പരിപാടികളുടെ ഒരു ലക്ഷ്യവും അതായിരുന്നു.
വിജയ് മല്യ, നീരവ് മോദി തുടങ്ങി സാമ്പത്തിക കുറ്റവാളികളെ കൈമാറാനുള്ള നടപടിവേഗത്തിലാക്കാൻ ഇന്ത്യ ആവശ്യപ്പെടും. ഇരുരാജ്യങ്ങളുടെയും തന്ത്രപരമായ സഹകരണവും സമുദ്ര സുരക്ഷാ സഹകരണവും ശക്തിപ്പെടുത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |