ന്യൂഡൽഹി: ഇന്ത്യ ഒരിക്കലും ഒരു രാജ്യത്തിനോ സമൂഹത്തിനോ ഭീഷണിയായിരുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഗുരു തേജ് ബഹാദൂറിന്റെ 400-ാം ജന്മവാർഷികത്തോടനുബന്ധിച്ച് കേന്ദ്ര സർക്കാരും ഡൽഹി സിഖ് ഗുരുദ്വാര മാനേജ്മെന്റ് കമ്മിറ്റിയും ചേർന്ന് ചെങ്കോട്ടയിൽ സംഘടിപ്പിച്ച പരിപാടിയിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ മതത്തിന്റെ പേരിൽ അടിച്ചമർത്തപ്പെട്ട ഒരു കാലമുണ്ടായിരുന്നുവെന്ന് ഔറംഗസേബിന്റെ ഭരണകാലത്തെ പരാമർശിച്ചുകൊണ്ട് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. സൂര്യാസ്തമയത്തിനുശേഷം ചെങ്കോട്ടയിൽ പ്രസംഗിക്കുന്ന ആദ്യ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി.
ഈ ഭാരത ഭൂമി കേവലം ഒരു രാജ്യം മാത്രമല്ല, മഹത്തായ പൈതൃകമുള്ള ദേശമാണ്. മൂല്യങ്ങളും പാരമ്പര്യങ്ങളുമില്ലാതെ ഇന്ത്യയെ കാണാൻ കഴിയില്ല. നമ്മുടെ രാഷ്ട്രത്തിന്റെ പല സുപ്രധാന കാലഘട്ടങ്ങൾക്കും ചെങ്കോട്ട സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഈ കോട്ട ഗുരു തേജ് ബഹാദൂർജിയുടെ രക്തസാക്ഷിത്വത്തിന്റെ ദൃക്സാക്ഷിയായിരുന്നു. രാജ്യത്തിനുവേണ്ടി മരിച്ച പല ധീരന്മാരുടെയും ധൈര്യം പരീക്ഷിച്ച കോട്ടയണിത്. ചെങ്കോട്ട ഗുരു തേജ് ബഹാദൂറിന്റെ ത്യാഗത്തെ ഓർമ്മിപ്പിക്കുകയാണ്. ഇന്ന് ഭാരതം അതിന്റെ ഗുരുക്കന്മാരുടെ ആദർശങ്ങൾക്കൊപ്പം മുന്നേറുന്നതിൽ എനിക്ക് സന്തോഷമുണ്ട്. നമ്മുടെ നാഗരികത പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോഴെല്ലാം ഒരു പുതിയ നായകൻ അവസരത്തിനൊത്ത് ഉയർന്ന് വന്നിരുന്നു. സാമ്രാജ്യങ്ങൾ വന്ന് പോയപ്പോഴും ഇന്ത്യ ശക്തമായി നിന്നു. ഇന്നും ഇന്ത്യ മുന്നോട്ട് പോകുന്നു. ഈ പുണ്യ ദിനത്തിൽ 10 ഗുരുക്കന്മാരുടെയും പാദങ്ങളിൽ ഞാൻ വണങ്ങുകയാണ്. പ്രധാനമന്ത്രി പറഞ്ഞു. നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ഒരുപാട് ഇന്ത്യക്കാർ ത്യാഗങ്ങൾ ചെയ്തിട്ടുണ്ട്. ആഗോളതലത്തിൽ ലോകത്തിന്റെ ശ്രദ്ധ ആകർഷിക്കുന്ന ഒരു പുതിയ ഇന്ത്യയെ നമുക്ക് സൃഷ്ടിക്കേണ്ടതുണ്ട്. ഗുരുക്കന്മാരുടെ അനുഗ്രഹത്താൽ ഭാരതം അതിന്റെ മഹത്വത്തിലെത്തുമെന്ന് എനിക്ക് പൂർണ വിശ്വാസമുണ്ട്. സ്വാതന്ത്ര്യത്തിന്റെ നൂറാം വർഷത്തിൽ നമുക്ക് ഒരു പുതിയ ഇന്ത്യ ഉണ്ടാകും. അദ്ദേഹം പറഞ്ഞു. വാഹെ ഗുരുജി ദാ ഖൽസ എന്ന പ്രാർത്ഥനയോടെയാണ് പ്രധാനമന്ത്രി പ്രസംഗം അവസാനിപ്പിച്ചത്.
ചടങ്ങിൽ ഗുരു തേജ് ബഹാദൂറിന്റെ 400-ാം ജന്മവാർഷികത്തിന്റെ ഭാഗമായി സ്മരണിക നാണയവും തപാൽ സ്റ്റാമ്പും പ്രധാന മന്ത്രി പ്രകാശനം ചെയ്തു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മുഖ്യമന്ത്രിമാരും പ്രമുഖ വ്യക്തികളും ചടങ്ങിൽ പങ്കെടുത്തു. ആയിരത്തിലധികം സുരക്ഷാ ഭടന്മാരുടെ വലയത്തിലായിരുന്നു ചെങ്കോട്ട.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |