ന്യൂഡൽഹി:അർദ്ധരാത്രിയിൽ വനിതാ ബാരക്കിൽ പ്രവേശിച്ച കേന്ദ്ര സായുധ പൊലീസ് സേനയായ സശാസ്ത്ര സീമ ബാൽ ഹെഡ് കോൺസ്റ്റബിളിനെ സർവ്വീസിൽ നിന്ന് പുറത്താക്കിയ നടപടി സുപ്രീം കോടതി ശരിവെച്ചു. മഹിളാ ബാരക്കിന്റെ സുരക്ഷയിൽ വീഴ്ച്ച വരുത്തിയ ഇയാളുടെ പ്രവർത്തനത്തിന് സർവ്വീസിൽ നിന്ന് നീക്കം ചെയ്യൽ എന്ന ശിക്ഷയാണ് സേന ചുമത്തിയത്. വനിതാ സുഹൃത്തിനെ കാണാനെന്ന വ്യാജേന ബാരക്കിൽ കയറിയ ഇയാളെ ആറ് വനിതാ കോൺസ്റ്റബിൾമാർ ചേർന്ന് പിടികൂടുകയായിരുന്നു. സുഹൃത്തായ വനിതാ കോൺസ്റ്റബിളിന്റെ രണ്ട് വർഷത്തെ സീനിയോറിറ്റി റദ്ദ് ചെയ്തു.
വനിതാ കോൺസ്റ്റബിളിന്റെ കുറഞ്ഞ ശിക്ഷ ചൂണ്ടിക്കാട്ടി സേനാംഗം ഗുഹാവത്തി ഹൈക്കോടതിയിൽ അപ്പീൽ നൽകി. ശിക്ഷ ആനുപാതികമല്ലെന്ന് ചൂണ്ടിക്കാട്ടി ശിക്ഷ റദ്ദാക്കുകയും വീണ്ടും പരിഗണിക്കാൻ അധികാരികൾക്ക് തിരിച്ചയക്കുകയും ചെയ്തു. ഇതിനെതിരെ സേനയിലെ അച്ചടക്ക അതോറിറ്റി ഡിവിഷൻ ബെഞ്ചിന് നൽകിയ ഹർജിയിൽ സിംഗിൾ ബെഞ്ച് വിധി റദ്ദാക്കി. ഈ വിധിക്കെതിരെ ഹർജിക്കാരൻ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഹർജിക്കാരനെതിരായ ആരോപണങ്ങൾ ഗൗരവതരമാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. അച്ചടക്കമുള്ള സേനയിലെ ഒരംഗം നിയമങ്ങൾ പാലിക്കേണ്ടതും അവന്റെ മനസ്സ് നിയന്ത്രണ വിധേയമാകേണ്ടതുമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. വികാരങ്ങൾ കയറൂരി വിടാൻ പാടില്ലാത്തതുമാണ്. ശിക്ഷ ശരിയായ അനുപാതത്തിലല്ലെന്ന വാദം കോടതി തള്ളുകയും ഡിവിഷൻ ബെഞ്ച് വിധി ശരിവെക്കുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |