ന്യൂഡൽഹി: ഇന്ത്യയെ ആഗോള സെമികണ്ടക്‌ടർ വിതരണശൃംഖലയിലെ സുപ്രധാന പങ്കാളികളിൽ ഒന്നാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയുള്ള വ്യവസായ അനുകൂല അന്തരീക്ഷമാണ് കേന്ദ്രസർക്കാർ ഒരുക്കിയതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സെമികോൺ ഇന്ത്യ കോൺഫറൻസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഇന്ത്യയുടെ സ്വന്തം സെമികണ്ടക്‌ടർ ഉപഭോഗം 2026ഓടെ 80 ബില്യൺ ഡോളറും 2030ഓടെ 110 ബില്യൺ ഡോളറും കവിയുമെന്നാണ് പ്രതീക്ഷ. ലോകത്തെ മികച്ച സെമികണ്ടക്‌ടർ ഡിസൈൻ എൻജിനിയർമാരുടെ 20 ശതമാനത്തോളം ഇന്ത്യയിലാണ്. ഏറ്റവും മികച്ച 25 സെമികണ്ടക്‌ടർ ഡിസൈൻ കമ്പനികൾക്കെല്ലാം ഇവിടെ ഡിസൈൻ അഥവാ ഗവേഷണ-വികസന കേന്ദ്രങ്ങളുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
സെമി-കണ്ടക്‌ടറുകൾ, ഡിസ്‌പ്ളേ നിർമ്മാണം, ഡിസൈൻ ആവാസവ്യവസ്ഥ എന്നിവയിൽ നിക്ഷേപം നടത്തുന്ന കമ്പനികൾക്ക് സാമ്പത്തികസഹായം നൽകുന്ന സെമി-കോൺ ഇന്ത്യ പദ്ധതി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു സെമികണ്ടക്‌ടർ ആവാസവ്യവസ്ഥ രൂപപ്പെടണമെങ്കിൽ സർക്കാർ പിന്തുണ അനിവാര്യമാണ്. ഭാവിയിലും ഈ വ്യവസായത്തിന് എല്ലാ പിന്തുണയും ഉറപ്പു നൽകുന്നു.
ഒരു പുതിയ ലോകക്രമം രൂപപ്പെടുമ്പോഴുള്ള അവസരങ്ങൾ പ്രയോജനപ്പെടുത്തണം. ഇന്ത്യയെ എങ്ങനെ ലോകത്തെ സെമികണ്ടക്‌ടറുകളുടെ കേന്ദ്രമാക്കി മാറ്റാം എന്നതുമായി ബന്ധപ്പെട്ട പ്രായോഗിക നിർദ്ദേശങ്ങൾ നൽകണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |