ന്യൂഡൽഹി: മുനിസിപ്പൽ നിയമങ്ങൾ ലംഘിച്ച് സംസ്ഥാനത്ത് വീടുകൾ തകർക്കുന്ന ഉത്തർപ്രദേശ് സർക്കാരിനെതിരെ നടപടി ആവശ്യപ്പെട്ട് ജംഇയ്യത്ത് ഉലമ ഐ ഹിന്ദ് സുപ്രീംകോടതിയെ സമീപിച്ചു. ഇത്തരത്തിൽ വീടുകളടക്കമുള്ള കെട്ടിടങ്ങൾ പൊളിക്കുന്നതിനെതിരെ സുപ്രീംകോടതിയിൽ നിലവിലുള്ള കേസിൽ കക്ഷി ചേർന്നാണ് ഹർജി നൽകിയത്.
വേണ്ട നടപടി ക്രമങ്ങൾ പാലിക്കാതെയാണ് സംസ്ഥാനത്ത് ഇത്തരം പൊളിക്കൽ നടപടികൾ നടക്കുന്നത്. വേണ്ടത്ര സമയം നൽകിയ ശേഷം മാത്രമെ കെട്ടിടങ്ങൾ പൊളിക്കാൻ പാടുള്ളൂവെന്ന് സംസ്ഥാനത്തോട് നിർദ്ദേശിക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടു. 1958 ലെ ഉത്തർപ്രദേശ് ബിൽഡിംഗ് ഓപ്പറേഷൻസ് റെഗുലേഷൻ ആക്ടിലെ സെക്ഷൻ 10 പ്രകാരം ഒരു വ്യക്തിയുടെ കെട്ടിടം പൊളിക്കുമ്പോൾ അയാളുടെ വാദം കേൾക്കാനുള്ള അവസരം നൽകേണ്ടതുണ്ട്. 1973 ഉത്തർപ്രദേശ് നഗരാസൂത്രണ വികസന നിയമത്തിന്റെ 27-ാം വകുപ്പ് പ്രകാരം വ്യക്തിയുടെ വാദം കേൾക്കുന്നതിന് പുറമെ കുറഞ്ഞത് 15 ദിവസത്തെ നോട്ടീസ് നൽകണമെന്നുമാണ് ചട്ടം. ഈ നോട്ടീസിന് 30 ദിവസത്തിനുള്ളിൽ അപ്പീൽ നൽകാനുമുള്ള അർഹതയുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |