ആഗ്ര: സുഹൃത്തിനൊപ്പം താമസിക്കുകയായിരുന്ന ഇൻസ്റ്റഗ്രാം താരമായ മുപ്പതുകാരിയെ നാലാം നിലയിലെ ഫ്‌ളാറ്റിൽനിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി. ഗാസിയാബാദ് സ്വദേശിനിയായ റിതിക സിംഗിനെയാണ് ഭർത്താവ് യുവതികളടങ്ങുന്ന സംഘമായെത്തി കൊലപ്പെടുത്തിയത്. സംഭവത്തിൽ റിതികയുടെ ഭർത്താവ് ആകാശ് ഗൗതം അടക്കം മൂന്നു പേരെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു.
ഫിറോസാബാദ് സ്വദേശിയായ ആകാശും റിതികയും 2014-ലാണ് വിവാഹിതരായത്. മൂന്നു വർഷത്തിന് ശേഷം റിതിക ഫേസ്ബുക്ക് വഴി വിപുലുമായി സൗഹൃദത്തിലായി. ഇൻസ്റ്റഗ്രാമിൽ 44,000-ലേറെ ഫോളോവേഴ്‌സുണ്ട് റിതികയ്ക്ക്. ഫാഷൻ, യാത്ര, ഭക്ഷണം തുടങ്ങിയ രംഗത്തെ ടിപ്പുകളാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നത്.
വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് റിതികയും സുഹൃത്തായ വിപുൽ അഗർവാളും താമസിക്കുന്ന ആഗ്രയിലെ നഗ്ല മേവാട്ടി പ്രദേശത്തെ ഓംശ്രീ അപ്പാർട്ട്‌മെന്റിൽ ദാരുണമായ കൊലപാതകം നടന്നത്. ഭർത്താവുമായി പിരിഞ്ഞ റിതിക നാലു വർഷമായി വിപുലിനൊപ്പമാണ് താമസം. രണ്ടു മാസം മുമ്പാണ് ആഗ്രയിലെ ഫ്‌ളാറ്റിൽ താമസമാരംഭിച്ചത്. വെള്ളിയാഴ്ച റിതികയുടെ ഭർത്താവ് ആകാശും രണ്ട് യുവതികളും അടക്കം അഞ്ചംഗസംഘം റിതികയുടെ ഫ്‌ളാറ്റിൽ അതിക്രമിച്ച് കടക്കുകയായിരുന്നു. തുടർന്ന് ഇരുവരെയും മർദ്ദിച്ച പ്രതികൾ അവരെ കൈകൾ കെട്ടിയിട്ടു. വിപുലിനെ കുളിമുറിയിൽ പൂട്ടിയിട്ടതിനു പിന്നാലെ കെട്ടിയിട്ട നിലയിൽ റിതികയെ ഫ്‌ളാറ്റിന്റെ ബാൽക്കണിയിൽ നിന്ന് തള്ളിയിടുകയായിരുന്നു.
കുളിമുറിയിൽ കുടുങ്ങിയ വിപുൽ ബഹളം വച്ചതോടെ സംഭവമറിഞ്ഞ അയൽക്കാർ ഫ്‌ളാറ്റിലേക്ക് ഓടിയെത്തി. രണ്ടു പേർ രക്ഷപ്പെട്ടെങ്കിലും യുവതികളെയും ആകാശിനെയും പിടികൂടി പൊലീസിൽ ഏല്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |