ചെന്നൈ : തിമിരം ബാധിച്ച് കാഴ്ച മങ്ങിയ ആനയെ ചികിത്സിക്കാൻ തായ്‌ലൻഡിൽ നിന്ന് വെറ്ററിനറി ഡോക്ടർമാരുടെ സംഘം തമിഴ്‌നാട്ടിൽ. മധുര മീനാക്ഷി അമ്മൻ ക്ഷേത്രത്തിലെ 26 വയസുള്ള ആന പാർവതിയെ ചികിത്സിക്കാനാണ് വിദഗ്ദ്ധ സംഘമെത്തിയത്.
തായ്‌ലൻഡിലെ കസേസാർട്ട് യൂണിവേഴ്സിറ്റിയിലെ വെറ്ററിനറി മെഡിസിൻ വിഭാഗത്തിലെ ഡോ. നിക്കോൺ തോംഗ്‌തിപ്പിന്റെ നേതൃത്വത്തിൽ ഏഴംഗ സംഘമാണ് കഴിഞ്ഞ ദിവസം മധുരയിലെത്തിയത്. ആറ് വർഷത്തോളമായി പാർവതി തിമിരത്താൽ ബുദ്ധിമുട്ടുകയായിരുന്നുവെന്ന് അധികൃതർ പറയുന്നു. പാർവതിയുടെ ഇടതു കണ്ണിന്റെ കാഴ്ചയാണ് മങ്ങിയത്. വലത് കണ്ണിനെയും തിമിരം ബാധിച്ച് തുടങ്ങി. രോഗാവസ്ഥ മൂർച്ഛിച്ച പശ്ചാത്തലത്തിലാണ് വിദഗ്ദ്ധ സംഘത്തെ എത്തിച്ചത്.
സംസ്ഥാന ധനമന്ത്രി ഡോ. പളനിവേൽ ത്യാഗരാജനും ഡോക്ടർമാരുടെ സംഘത്തോടൊപ്പം പാർവതിക്കരികിലെത്തി. ലഭിക്കാവുന്നതിൽ ഏറ്റവും മികച്ച ചികിത്സ ആനയ്ക്ക് ഉറപ്പാക്കുമെന്ന് മന്ത്രി അറിയിച്ചു. തിമിര ശസ്ത്രക്രിയയുടെ സാദ്ധ്യതകളും ചർച്ച ചെയ്യുന്നുണ്ടെന്നും എന്നാൽ അതിൽ സങ്കീർണ്ണതകളുണ്ടെന്നും ഡോക്ടർമാർ അറിയിച്ചതായും അദ്ദേഹം പറഞ്ഞു. പാർവതിയുടെ രോഗാവസ്ഥ ജനിതകപരമായതോ അല്ലെങ്കിൽ പരിക്ക് മൂലമോ ആകാമെന്ന് ഡോക്ടർമാർ അറിയിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |