ചെന്നൈ: അണ്ണാ ഡി.എം.കെയിൽ ഒ. പനീർശെൽവത്തെ പുറത്താക്കി ഏകനേതാവായി എടപ്പാടി പളനിസാമി മാറിയെങ്കിലും അണികൾക്കിടയിൽ തുടരുന്ന അസ്വാരസ്യങ്ങൾ മുതലെടുത്ത് പാർട്ടി പിടിക്കാൻ ജയലളിതയുടെ തോഴി ചിന്നമ്മ എന്നറിയപ്പെടുന്ന വി.കെ. ശശികല കരുനീക്കം ആരംഭിച്ചു.
ഇ.പി.എസ് താൽക്കാലിക ജനറൽ സെക്രട്ടറി സ്ഥാനം ഏറ്റെടുത്ത നടപടി പാർട്ടി ഭരണഘടനപ്രകാരം നിലനിൽക്കില്ലെന്നും ജനങ്ങളുടെ ആഗ്രഹം താൻ ജനറൽ സെക്രട്ടറി ആകണമെന്നാണെന്നും ഇന്നലെ ശശികല പറഞ്ഞു.
അതേസമയം അണ്ണാ ഡി.എം.കെ ആസ്ഥാനം ആക്രമിച്ച സംഭവത്തിൽ ഒ.പി.എസിനെ പ്രതിചേർക്കണം എന്നാവശ്യപ്പെട്ട് പാർട്ടി നേതൃത്വം പരാതി നൽകി. പാർട്ടി പദവികളിൽ തുടരുകയാണെന്നാണ് ഒ.പി.എസിന്റെ അവകാശവാദം. സംഘർഷത്തെ തുടർന്ന് റവന്യൂ അധികൃതർ പൂട്ടി സീൽ വച്ച പാർട്ടി സംസ്ഥാന ആസ്ഥാനം രണ്ടാം ദിവസവും അടഞ്ഞുകിടക്കുകയാണ്. ഇത് തുറക്കണമെന്നാവശ്യപ്പെട്ട് ഇ.പി.എസ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു.
പാർട്ടി സംസ്ഥാന കമ്മിറ്റി ഓഫീസ് ആക്രമിച്ച സംഭവത്തിൽ ഒ.പി.എസിനും കൂട്ടർക്കും പങ്കുണ്ടെന്ന് കാട്ടി അണ്ണാ ഡി.എം.കെയുടെ ദക്ഷിണ ചെന്നൈ ജില്ലാ സെക്രട്ടറിയാണ് റോയാപേട്ട് പൊലീസിൽ പരാതി നൽകിയത്. ഓഫീസിലുണ്ടായിരുന്ന വസ്തുവകകളും രേഖകളും ഒ.പി.എസും സംഘവും മോഷ്ടിച്ചുകൊണ്ടുപോയെന്നും പരാതിയിൽ പറയുന്നു.
മാരകായുധങ്ങളുമായി സംഘം ചേരൽ, അതിക്രമിച്ചുകടക്കൽ, വധശ്രമം, പൊതുമുതൽ നശിപ്പിക്കൽ അടക്കം ഏഴ് വകുപ്പുകൾ ചുമത്തി 400 പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇ.പി.എസ് പക്ഷവും ഒ.പി.എസ് പക്ഷവും നൽകിയ പരാതികളിൽ എടുത്തവയും പൊലീസ് സ്വമേധയാ എടുത്ത കേസും നിലവിലുണ്ട്. ഇതിന് പുറമേയാണ് ഒ.പി.എസിനെ പ്രതി ചേർക്കണം എന്നാവശ്യപ്പെടുന്ന പരാതി.
അതേസമയം അണ്ണാ ഡിഎംകെയുടെ കോ-ഓർഡിനേറ്ററും പാർട്ടി ട്രഷററും ഇപ്പോഴും താൻ തന്നെയാണെന്നാണ് പനീർശെൽവത്തിന്റെ അവകാശവാദം. പാർട്ടിയുടെ അക്കൗണ്ടിലുള്ള പണം കൈകാര്യം ചെയ്യാൻ മറ്റാരെയും അനുവദിക്കരുത് എന്നുകാട്ടി ബാങ്കുകൾക്ക് ഒ.പി.എസ് കത്ത് നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |