ന്യൂഡൽഹി : ഗുരുതരമായ സാമ്പത്തിക, രാഷ്ട്രീയ പ്രതിസന്ധിയിൽ അകപ്പെട്ട ശ്രീലങ്കയെ സഹായിക്കാൻ ഇന്ത്യ നയതന്ത്ര തലത്തിൽ ഇടപെട്ടേക്കും. ഇതിന് മുന്നോടിയായി കേന്ദ്ര സർക്കാർ നാളെ സർവ്വകക്ഷി യോഗം ചേരും. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെയും വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെയും നേതൃത്വത്തിലാണ് യോഗം.
പാർലമന്റിന്റെ വർഷകാല സമ്മേളനത്തിന്റെ ഭാഗമായി ഇന്നലെ ചേർന്ന സർവ്വകക്ഷി യോഗത്തിൽ ഡി.എം.കെ, എ.ഐ.എ.ഡി.എം.കെ തുടങ്ങിയ പാർട്ടികൾ ആവശ്യപ്പെട്ടതനുസരിച്ചാണിത്. ശ്രീലങ്കയിലെ തമിഴ് വംശജരുടെ പ്രശ്നങ്ങളാണ് തമിഴ്നാട്ടിലെ രാഷ്ട്രീയ പാർട്ടികൾ ചൂണ്ടിക്കാട്ടിയത്.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് സന്ദർശനത്തിനിടെ ശ്രീലങ്കയിലെ സ്ഥിതിഗതികൾ ഇന്ത്യ നിരീക്ഷിച്ചു വരികയാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ വ്യക്തമാക്കിയിരുന്നു. അവശ്യസാധനങ്ങൾ അയച്ച് ശ്രീലങ്കയെ ഇന്ത്യ സഹായിക്കുമ്പോഴും നേരിട്ടുള്ള ഇടപെടൽ നടത്തിയിരുന്നില്ല.
ജനകീയ പ്രക്ഷോഭങ്ങൾ രൂക്ഷമായപ്പോഴും രാജ്യത്തെ രാഷ്ട്രീയ കാര്യങ്ങളിൽ ഇടപെടാതിരുന്ന ഇന്ത്യ ജനങ്ങളുടെ ദുരിതത്തിന് അറുതിവരുത്താൻ കഴിയാവുന്നത്ര സഹായങ്ങൾ നൽകി. വായ്പകളും ടൺ കണക്കിന് ഭക്ഷ്യവസ്തുക്കൾ, ഇന്ധനം, മരുന്ന് എന്നിവയും ഇന്ത്യ ശ്രീലങ്കയിലേക്ക് അയച്ചുകൊടുത്തു. ഇതിന് പുറമേ ഇന്ത്യൻ ഹൈക്കമ്മിഷന്റെ നേതൃത്വത്തിൽ ലങ്കയുടെ വിവിധ ഭാഗങ്ങളിൽ ഭക്ഷ്യ കിറ്റുകൾ ഉൾപ്പെടെ വിതരണം ചെയ്തു. ശ്രീലങ്കൻ വിമാനങ്ങൾക്കുള്ള ഇന്ധനവും ഇന്ത്യ നൽകി.
ദുരിത കാലത്ത് ചൈന കൈയ്യൊഴിഞ്ഞപ്പോൾ ശ്രീലങ്കയെ ചേർത്തുപിടിച്ച ഇന്ത്യയ്ക്ക് റെനിൽ വിക്രമസിംഗെയും മറ്റ് ശ്രീലങ്കൻ നേതാക്കളും നന്ദി അറിയിച്ചിരുന്നു. കഴിഞ്ഞാഴ്ച മുൻ പ്രസിഡന്റ് ഗോതബയ രാജപക്സയെ മാലിദ്വീപിലേക്ക് കടക്കാൻ ഇന്ത്യ സഹായിച്ചെന്ന തരത്തിലെ വാർത്തകൾ ശ്രീലങ്കയിൽ പ്രചരിച്ചെങ്കിലും ഇന്ത്യ ഇത് നിഷേധിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |