SignIn
Kerala Kaumudi Online
Friday, 26 April 2024 8.25 PM IST

രാജപക്സമാരുടേതല്ല, ജനങ്ങളുടെ സുഹൃത്തെന്ന് റെനിൽ, ശ്രീലങ്കൻ പ്രസിഡന്റായി അധികാരമേറ്റു, പ്രതിഷേധക്കാർക്കെതിരെ നടപടി

srilanka

കൊളംബോ : പാർലമെന്റിന് മുന്നിൽ ജനകീയ പ്രതിഷേധം ഇരമ്പവെ, ശ്രീലങ്കയുടെ എട്ടാമത്തെ പ്രസിഡന്റായി എഴുപത്തിമൂന്നുകാരനായ റെനിൽ വിക്രമസിംഗെ അധികാരമേറ്റു. പാർലമെന്റ് സമുച്ചയത്തിൽ ചീഫ് ജസ്റ്റിസ് ജയന്ത ജയസൂര്യയ്ക്ക് മുമ്പാകെയാണ് സത്യപ്രതിജ്ഞ ചെയ്തത്.

ജനരോഷം ഭയന്ന് മുൻ പ്രസിഡന്റ് ഗോതബയ രാജപക്‌സെ രാജ്യം വിട്ടോടിയതിനെ തുടർന്നാണ് പ്രധാനമന്ത്രിയായ റെനിൽ പ്രസിഡന്റായത്. എന്നാൽ, രാജപക്സമാരുടെ നോമിനിയായ റെനിൽ ജനങ്ങളുടെ ആഗ്രഹത്തിനെതിരായാണ് തിരഞ്ഞെടുക്കപ്പെട്ടതെന്നും അദ്ദേഹം രാജിവയ്ക്കും വരെ പ്രതിഷേധം തുടരുമെന്നും വ്യക്തമാക്കിയ പ്രക്ഷോഭകർ പാർലമെന്റിന് മുന്നിൽ തടിച്ചുകൂടി റെനിലിനെതിരെ മുദ്രാവാക്യം മുഴക്കി.

അതേസമയം, താൻ രാജപക്സമാരുടെ സുഹൃത്തല്ല, ജനങ്ങളുടെ സുഹൃത്താണെന്നും ജനങ്ങൾ ആഗ്രഹിക്കുന്ന തരത്തിൽ രാജ്യത്ത് മാറ്റമുണ്ടാക്കുമെന്നും അധികാരമേറ്റ ശേഷം റെനിൽ പ്രതിജ്ഞ ചെയ്തു. രാഷ്ട്രപതിയുടെ ഓഫീസും പ്രധാനമന്ത്രിയുടെ ഓഫീസും ബലം പ്രയോഗിച്ച് കൈവശപ്പെടുത്തുന്നത് നിയമവിരുദ്ധമാണെന്നും ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നിയമനടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ അദ്ദേഹം ലങ്കയിലെ ഏറ്റവും പുരാതനമായ ഗംഗാരാമ ബുദ്ധ ക്ഷേത്രം സന്ദർശിച്ചു. അതിനിടെ, പ്രസിഡന്റിന്റെ സത്യപ്രതിജ്ഞ നടക്കുമ്പോൾ വൈദ്യുതി മുടങ്ങിയ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. 225 അംഗ പാർലമെന്റിൽ റെനിൽ വിക്രമസിംഗെയ്ക്ക് 134ഉം എതിർസ്ഥാനാർത്ഥിയായ ദല്ലസ് അലഹപ്പെരുമയ്ക്ക് 82 വോട്ടുമാണ് ലഭിച്ചത്. റെനിലിന്റെ പാർട്ടിയായ യു.എൻ.പിക്ക് പാർലമെന്റിൽ അദ്ദേഹം മാത്രമാണ് അംഗമായുള്ളത്. പാർട്ടിയെ ശക്തിപ്പെടുത്താനുള്ള നടപടിയെടുക്കുമെന്ന് റെനിൽ പറഞ്ഞിരുന്നു.


 ലങ്ക ചൈനയുടെ ഇരയെന്ന് സി.ഐ.എ മേധാവി

കടം നൽകി കുടുക്കുന്ന

ചൈനയുടെ

നയതന്ത്രത്തിന്റെ (ഡെറ്റ് ട്രാപ് ഡിപ്ലോമസി) ഇരയാണ് ശ്രീലങ്കയെന്നും ലങ്കയുടെ രാഷ്ട്രീയവും സാമ്പത്തികവുമായ അസ്ഥിരതയ്ക്ക് ഉത്തരവാദി ചൈനയാണെന്നും സി.ഐ.എ മേധാവി വില്യം ബേൺസ് പറഞ്ഞു. ''കൂടുതൽ ചൈനീസ് നിക്ഷേപ പദ്ധതികളിൽ ധനസഹായം തേടാൻ അവർ നിങ്ങളെ പ്രേരിപ്പിക്കും, പദ്ധതികളെപ്പറ്റി മധുരമായി സംസാരിക്കും, ആ കെണിയിൽ വീണുപോയാൽ മറ്റു രാജ്യങ്ങൾക്കും ശ്രീലങ്കയുടെ അവസ്ഥ വരും''– ബേൺസ് പറഞ്ഞു. അസ്പൻ സെക്യൂരിറ്റി ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദേശ കരുതൽ ശേഖരം കുറഞ്ഞതോടെ ഭക്ഷ്യവസ്തു, ഇന്ധന ശേഖരം ഏതാണ്ട് തീർന്ന സ്ഥിതിയിൽ ഉയർന്ന തിരിച്ചടവുള്ള ചൈനീസ് വാണിജ്യ വായ്പകളെ ആശ്രയിക്കാൻ ശ്രീലങ്ക നിർബന്ധിതരായി. മുൻ പ്രസിഡന്റ് ഗോതബയ രാജപക്സയുമായി ചേർന്ന് ചൈന നിലയില്ലാക്കടത്തിലേക്ക് ശ്രീലങ്കയെ തള്ളിയിടുകയായിരുന്നു. ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്ന പൗരാണിക വ്യാപാരപാതയായ സിൽക്ക് റോഡ് (പട്ടുപാത) നിക്ഷേപപദ്ധതിയുടെ പേരിൽ രാജ്യങ്ങളെ കടക്കെണിയിലേക്ക് തള്ളിയിടുകയാണ് ചൈനയെന്നും ബേൺസ് പറഞ്ഞു.

സമ്പദ് വ്യവസ്ഥ തീരെ ചെറുതായതിനാൽ ചൈനീസ് വാണിജ്യ വായ്പകൾ താങ്ങാൻ കഴിയില്ലെന്നും വാർഷിക പലിശ നാമമാത്രമായ ഗ്രാൻഡുകൾ മാത്രമേ ഇനി മുതൽ ചൈനയിൽ നിന്നു സ്വീകരിക്കൂവെന്നും അടുത്തിടെ നേപ്പാൾ ഉൾപ്പെടെയുള്ള രാജ്യങ്ങൾ നിലപാട് എടുത്തിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, SRILANKA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.