ന്യൂഡൽഹി: ജോലി വാഗ്‌ദാനം ചെയ്‌ത് വിളിച്ചുവരുത്തിയ മുപ്പതുകാരിയെ ന്യൂഡൽഹി റെയിൽവേ സ്റ്റേഷൻ പ്ളാറ്റ്‌ഫോമിൽ കൂട്ടമാനഭംഗത്തിന് വിധേയമാക്കിയ സംഭവത്തിൽ നാല് റെയിൽവേ ജീവനക്കാർ അറസ്റ്റിലായി. ഇലക്‌ട്രിക്കൽ വിഭാഗം ജീവനക്കാരായ സതീഷ് കുമാർ (35), വിനോദ് കുമാർ (38), മംഗൾ ചന്ദ് (33), ജഗ്‌ദീഷ് ചന്ദ് (37) എന്നിവരാണ് അറസ്റ്റിലായത്.
പൊലീസ് നൽകുന്ന വിവരം: ഭർത്താവുമായി വേർപിരിഞ്ഞ ഹരിയാനയിലെ ഫരീദാബാദ് സ്വദേശിയായ യുവതി ജോലി തേടി നടക്കുന്നതിനിടെ പ്രതിയായ സതീഷുമായി രണ്ടു വർഷം മുമ്പ് പരിചയത്തിലായി. റെയിൽവേയിൽ ജോലി വാങ്ങിക്കൊടുക്കാമെന്ന് പ്രതി യുവതിക്ക് വാക്കു നൽകിയിരുന്നു.
ഇക്കഴിഞ്ഞ വ്യാഴാഴ്‌ച പ്രതി മകന്റെ പിറന്നാൾ പാർട്ടിയുണ്ടെന്നു പറഞ്ഞ് യുവതിയെ വിളിച്ചുവരുത്തി. രാത്രി 10.30ന് കീർത്തിനഗർ മെട്രോ സ്റ്റേഷനിലെത്തിയ യുവതിയെ പ്രതി ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. മറ്റ് മൂന്നുപ്രതികളും അവിടെയുണ്ടായിരുന്നു. തുടർന്ന് റെയിൽവേ സ്റ്റേഷനിലെ 8-9 പ്ളാറ്റ്ഫോമിലുള്ള ലൈറ്റിംഗ് കൂടാരത്തിനകത്ത് കയറ്റി രണ്ടുപ്രതികൾ മാനഭംഗപ്പെടുത്തുകയും രണ്ടുപേർ കാവൽ നിന്നുവെന്നും യുവതി പൊലീസിനോട് പറഞ്ഞു.
പുലർച്ചെ 2.30ന് യുവതി പൊലീസിനെ വിളിച്ച് പരാതിപ്പെടുകയായിരുന്നു. രണ്ടുമണിക്കൂറിനുള്ളിൽ നാല് പ്രതികളെയും അറസ്റ്റു ചെയ്‌തുവെന്ന് ഡി.സി.പി ഹരേന്ദ്ര കുമാർ സിംഗ് പറഞ്ഞു. പ്രതികളെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |