റാഞ്ചി: മാദ്ധ്യമ വിചാരണയെ കടുത്ത ഭാഷയിൽ വിമർശിച്ച സുപ്രീംകോടതി
ചീഫ് ജസ്റ്റിസ് എൻ.വി. രമണ കർശന നിയന്ത്രണം വേണ്ടിവരുമെന്ന മുന്നറിയിപ്പും നൽകി.
പ്രത്യേക അജൻഡകൾ വച്ചുള്ള ചർച്ചകൾ ഉത്തരവാദിത്വങ്ങൾ മറന്നുള്ള കടന്നുകയറ്റമാണ്. ഇത് ജനാധിപത്യത്തെ രണ്ടടി പിന്നിലേക്ക് തള്ളുകയാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. മാദ്ധ്യമങ്ങളുടെ പക്ഷപാതപരമായ കാഴ്ചപ്പാട് ജനങ്ങളെയും ജനാധിപത്യത്തെയും പ്രതികൂലമായി ബാധിക്കുന്നു. നീതിന്യായവ്യവസ്ഥയ്ക് അപ്പാടെയും ഇത് ദോഷകരമാണ്. ഇത്തരം വികലമായ കാഴ്ചപ്പാട് നീതി നടപ്പാക്കുന്നതിനുള്ള ശ്രമങ്ങളെ അപ്പാടെ ബാധിക്കും.
റാഞ്ചിയിലെ നാഷണൽ യൂണിവേഴ്സിറ്റി ഒഫ് സ്റ്റഡി ആൻഡ് റിസർച്ചിൽ ജസ്റ്റിസ് എസ്.ബി.സിൻഹ മെമ്മോറിയൽ ലക്ചർ ഉദ്ഘാടനം ചെയ്യുകയായിരുന്നു ചീഫ് ജസ്റ്റിസ്.
അന്തിച്ചർച്ചയെന്ന പേരിൽ, വിചാരണയിലിരിക്കുന്ന കേസുകളിൽ പോലും 'കംഗാരു കോടതി" (നിയമ വ്യവസ്ഥയ്ക്കെതിരായ വിചാരണ) നടത്തുകയാണ് ദൃശ്യമാദ്ധ്യമങ്ങൾ. മാദ്ധ്യമങ്ങളല്ല കേസുകളുടെ വിധി തീരുമാനിക്കേണ്ടത്.
നവമാദ്ധ്യമങ്ങളും മോശമായ സ്വാധീനം ചെലുത്തുന്നുണ്ട്. ചില സമയങ്ങളിൽ ജഡ്ജിമാരെ ലക്ഷ്യം വച്ചുള്ള കാമ്പെയിനും നടക്കുന്നുണ്ട്. എന്നാൽ, പത്രമാദ്ധ്യമങ്ങൾ ഇപ്പോഴും അവരുടേതായ നിലവാരവും മാന്യതയും പുലർത്തുന്നുണ്ടെന്നും രമണ പറഞ്ഞു.
ദൃശ്യമാദ്ധ്യമങ്ങൾ സ്വയം നിയന്ത്രണങ്ങൾ കൊണ്ടുവരികയും വാക്കുകൾ നിയന്ത്രിക്കുകയും ചെയ്യണം. നീതിന്യായ വ്യവസ്ഥയ്ക്കും സർക്കാരിനുമെതിരായ വിഷയങ്ങളിൽ കൈകടത്തരുത്. ജഡ്ജിമാർ ഉടൻ അതിൽ ഇടപെട്ടെന്ന് വരില്ല. എന്നാൽ, അതവരുടെ ബലഹീനതയായി തെറ്റിദ്ധരിക്കരുത്.
ഭാവിയിൽ ജുഡിഷ്യറിക്ക് അടിസ്ഥാന സൗകര്യങ്ങൾ കൂട്ടുന്നതിന് വ്യക്തമായ പദ്ധതികൾ ഇല്ല. വെല്ലുവിളികളെ നേരിടാനുള്ള പദ്ധതികൾ ദീർഘവീക്ഷണത്തോടെ ഒരു നൂറ്റാണ്ടിനപ്പുറം കണ്ടു കൊണ്ടുള്ളതാകണം.
വിരമിച്ച ജഡ്ജിമാർക്ക്
സംരക്ഷണമില്ല
ജഡ്ജിമാർക്കെതിരായ ആക്രമണങ്ങൾ വർദ്ധിച്ചുവരുകയാണ്. വർഷങ്ങളോളമുള്ള സേവനത്തിനിടയിൽ നിരവധി കുറ്റവാളികളെ ജയിലിലാക്കിയ ന്യായാധിപൻ വിരമിക്കുമ്പോൾ എല്ലാ സംരക്ഷണവും നഷ്ടമാവുന്ന അവസ്ഥ വരരുത്. രാഷ്ട്രീയക്കാർക്കും ബ്യൂറോക്രാറ്റുകൾക്കും പൊലീസ് ഉദ്യോഗസ്ഥർക്കും വിരമിച്ച ശേഷവും സംരക്ഷണം ലഭിക്കാറുണ്ട്. വിരോധാഭാസമെന്ന് പറയട്ടെ, വിരമിച്ച ജഡ്ജിമാർക്ക് ആ സംരക്ഷണം ലഭിക്കുന്നില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |