ന്യൂഡൽഹി: കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെയോ അവരുടെ മകളുടെയോ പേരിൽ ഗോവയിൽ റസ്റ്റോറന്റിനോ ബാറിനോ ലൈസൻസ് നൽകിയിട്ടില്ലെന്ന് ഡൽഹി ഹൈക്കോടതി. ഇരുവരും റസ്റ്റോറന്റിന്റെയോ ബാറിന്റെയോ ഉടമകളല്ലെന്ന് തെളിഞ്ഞതായി ജസ്റ്റിസ് മിനി പുഷ്കർണ ഉത്തരവിൽ പറഞ്ഞു.
യഥാർത്ഥ വസ്തുതകൾ പരിശോധിക്കാതെ മന്ത്രിക്കും മകൾക്കുമെതിരെ അപകീർത്തികരമായ ആരോപണങ്ങൾ ഉന്നയിക്കുകയും പൊതുജനങ്ങൾക്കിടയിൽ വലിയ അപകീർത്തിക്ക് കാരണമായതായും പ്രഥമദൃഷ്ട്യാ ബോദ്ധ്യപ്പെട്ടതായി ജസ്റ്റിസ് മിനി പുഷ്കർണ പറഞ്ഞു. കോൺഗ്രസ് നേതാക്കളായ ജയറാം രമേഷ്, പവൻ ഖേര, നെറ്റ ഡിസൂസ എന്നിവർക്കെതിരെ കഴിഞ്ഞ ദിവസം ഡൽഹി ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിലാണ് ഈ പരാമർശം. മന്ത്രിക്കും മകൾക്കുമെതിരായ സോഷ്യൽ മീഡിയയിലെ അപകീർത്തികരമായ പോസ്റ്റുകൾ നീക്കം ചെയ്യാൻ മൂന്ന് നേതാക്കളോടും കോടതി നിർദ്ദേശിച്ചു. ജൂലായ് 23ന് വാർത്താ സമ്മേളനം നടത്തി കോൺഗ്രസ് നേതാക്കൾ ഈ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. വാർത്താ സമ്മേളനത്തിന്റെ വീഡിയോ എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്നും നീക്കം ചെയ്യണമെന്നും കോടതി ഉത്തരവിൽ നിർദ്ദേശിച്ചു. ആരോപണങ്ങൾ വ്യാജവും അപകീർത്തികരവുമാണെന്ന് ആരോപിച്ച് സ്മൃതി ഇറാനി
ഡൽഹി ഹൈക്കോടതിയിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |