ന്യൂഡൽഹി: അടുത്ത 25 വർഷത്തിനുള്ളിൽ ഇന്ത്യയെ വികസിത രാജ്യമാക്കാൻ അഞ്ച് ലക്ഷ്യങ്ങൾ
മുന്നോട്ട് വച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അടുത്ത 25 -30 വർഷങ്ങൾ ഇന്ത്യയുടെ സ്വപ്‌നങ്ങൾ സാക്ഷാത്ക്കരിക്കാനുള്ള സമയമാണെന്നും സ്വാതന്ത്ര്യ ദിനത്തിൽ ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയ ശേഷം മോദി ചൂണ്ടിക്കാട്ടി.രാജ്യം സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുന്ന 2047ൽ പഞ്ച ലക്ഷ്യങ്ങൾ നേടിയെടുത്ത് സ്വാതന്ത്ര്യസമര സേനാനികളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാം.
ലക്ഷ്യങ്ങൾ
1. വികസിത ഇന്ത്യയെന്ന നിശ്ചയദാർഢ്യത്തോടെ മുന്നോട്ട്
2. മനസിലും ശീലങ്ങളിലും അടിമത്ത ബോധമില്ലാതെ പ്രവർത്തനം
3. നമ്മുടെ പൈതൃകത്തിലും പാരമ്പര്യത്തിലും അഭിമാനം
4. ഒരുമയും ഐക്യദാർഢ്യവും
5. പൗരന്മാരുടെ കടമ നിറവേറ്റൽ.
#രാജ്യം സ്വാതന്ത്ര്യത്തിന്റെ 100 വർഷം പിന്നിടുമ്പോൾ 50-55 വയസിലെത്തുന്ന ഇന്നത്തെ യുവതലമുറ ഈ ലക്ഷ്യങ്ങൾ നടപ്പാക്കുമെന്ന് പ്രതിജ്ഞയെടുക്കണം. 2014ലെ സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ നിർദ്ദേശിച്ച സ്വച്ഛ്ഭാരത് അഭിയാൻ രാജ്യം ഏറ്റെടുത്തു. ഇപ്പോൾ മാലിന്യത്തോട് എല്ലാവർക്കും വെറുപ്പാണ്. കൊവിഡിനെതിരെ 200 കോടി പ്രതിരോധ കുത്തിവയ്പുകളെന്ന ലക്ഷ്യവും കൈവരിച്ചു. വിദേശത്തു നിന്നുള്ള എണ്ണയ്ക്ക് പകരം ജൈവ ഇന്ധനം ലക്ഷ്യമിടുന്നു.
#130 കോടി ജനങ്ങളുള്ള രാജ്യം സ്വന്തം വഴികൾ കണ്ടെത്തി അടിമത്തത്തിൽ നിന്നു മോചനം നേടണം. മാതൃഭാഷയിൽ അഭിമാനിക്കണം.
#കൊളോണിയൽ മനോഭാവം വെടിഞ്ഞ് സ്വന്തം കഴിവുകളിലും പൈതൃകത്തിലും അഭിമാനിക്കണം. പുത്രനും പുത്രിക്കും തുല്യ പ്രാധാന്യം ലഭിക്കുന്ന സമത്വ ചിന്ത കുടുംബത്തിൽ നിന്നു തുടങ്ങണം.
#സ്ത്രീകളെ അപമാനിക്കുന്ന ഭാഷയും വാക്കുകളും ഉപേക്ഷിക്കാം.
#ജനങ്ങൾക്കും പൊലീസിനും ഭരണാധികാരിക്കും പൗരധർമ്മത്തിൽ നിന്നു മാറിനിൽക്കാനാകില്ല. സർക്കാർ 24 മണിക്കൂറും വൈദ്യുതിയും വെള്ളവും ലഭ്യമാക്കുമ്പോൾ സൂക്ഷിച്ച് ഉപയോഗിക്കേണ്ടത് പൗരന്മാരുടെ കടമയാണ്. മത്സര ഫെഡറലിസത്തിലൂടെ സംസ്ഥാനങ്ങൾ തമ്മിൽ വികസനത്തിൽ മുന്നേറണം.
അഴിമതിയും,സ്വജന
പക്ഷപാതവും വെടിയാം
അഴിമതിയും സ്വജനപക്ഷപാതവും കുടുംബാധികാര വ്യവസ്ഥയും ഇന്ത്യയ്‌ക്ക് യോജിച്ചതല്ല. ദരിദ്രർക്ക് ജീവിക്കാൻ ഇടമില്ലാത്ത രാജ്യത്ത് അനധികൃത സമ്പാദ്യം സൂക്ഷിക്കാൻ ബുദ്ധിമുട്ടുകയാണ് ചിലർ. . അഴിമതിക്കാരെ മഹത്വവത്‌ക്കരിക്കുന്നത് നാണക്കേടാണ്. അവരെ വെറുക്കണം.
യോഗ്യതയുള്ളവർ സ്വജനപക്ഷപാതം കാരണം പുറന്തള്ളപ്പെടുന്നു. ജോലിക്കായി കൈക്കൂലി നൽകാൻ നിർബന്ധിതരാകുന്നു. രാഷ്ട്രീയത്തിലെ, കുടുംബ വാഴ്ചയും പിന്തുടർച്ചാവകാശവും രാജ്യത്തോടുള്ള വലിയ അനീതിയാണ്.
ശ്രീ നാരായണ ഗുരു, സ്വാമി വിവേകാനന്ദൻ, മഹർഷി അരബിന്ദോ, രവീന്ദ്രനാഥ ടാഗോർ തുടങ്ങിയ മഹാന്മാർ രാജ്യത്തിന്റെ മുക്കിലും മൂലയിലും ഇന്ത്യ എന്ന വികാരത്തെ ഉണർത്തിയവരാണ്.ഗാന്ധിജി, സുഭാഷ് ചന്ദ്രബോസ്, ഡോ. ബി.ആർ. അംബേദ്‌കർ എന്നിവർക്കൊപ്പം വീർ സർവർക്കറിന്റെ പേരും പ്രധാനമന്ത്രി പരാമർശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |