കൊളംബോ : ആണവ, മിസൈൽ, ബഹിരാകാശ സംവിധാനങ്ങളിലെ സിഗ്നലുകൾ ചോർത്താൻ കഴിയുന്ന ചൈനയുടെ ചാരക്കപ്പലായ ' യുവാൻ വാംഗ് -5 " ശ്രീലങ്കൻ തുറമുഖമായ ഹംബൻതോട്ടയിലെത്തി. ഇന്നലെ രാവിലെ 8.30ഓടെ തുറമുഖത്തെത്തിയ കപ്പൽ 22 വരെ അവിടെ തുടരും.
ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ ഭാഗമായ സ്‌ട്രാറ്റജിക് സപ്പോർട്ട് ഫോഴ്സ് വിഭാഗവും ചൈനീസ് സ്പേസ് ഏജൻസിയും നിയന്ത്രിക്കുന്ന നിരീക്ഷണ കപ്പലിന് ഇന്ത്യയുടെയും യു.എസിന്റെയും അതൃപ്തി വകവയ്ക്കാതെയാണ് ശ്രീലങ്ക പ്രവേശനാനുമതി നൽകിയത്. ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷൻ സംവിധാനം സദാ പ്രവർത്തിപ്പിക്കണമെന്നും ശാസ്ത്ര ഗവേഷണങ്ങൾ നടത്താൻ പാടില്ലെന്നും ശ്രീലങ്ക ഉപാധിവച്ചിട്ടുണ്ട്.
ഇന്ധനം നിറയ്ക്കാൻ എത്തിയെന്നാണ് ചൈന പറയുന്നത്. കപ്പലിനെ വരവേൽക്കുന്ന ചടങ്ങിൽ ശ്രീലങ്കയിലെ മുതിർന്ന രാഷ്ട്രീയക്കാർ പങ്കെടുത്തില്ല. കപ്പലിൽ 2,000 നാവികരുണ്ട്.
മഹിന്ദ രാജപക്‌സെയുടെ കാലത്ത് ചൈനീസ് വായ്പ ഉപയോഗിച്ച് നിർമ്മിച്ച ഹംബൻതോട്ട തുറമുഖത്തിന്റെ വായ്പ തിരിച്ചടവ് മുടങ്ങിയതോടെ 2017 മുതൽ തുറമുഖം ചൈന 99 വർഷത്തേക്ക് പാട്ടത്തിന് ഏറ്റെടുത്തിരിക്കുകയാണ്. കപ്പലിന്റെ നീക്കങ്ങൾ ഇന്ത്യ സൂഷ്മമായി നിരീക്ഷിക്കുന്നുണ്ട്.
750 കിലോമീറ്റർ ആകാശ പരിധിയിലും കടലിലെയും കരയിലെയും സിഗ്നലുകൾ ചോർത്താൻ കഴിയുന്ന കപ്പലിന് അനുമതി കൊടുക്കരുതെന്ന് ഇന്ത്യ ആവശ്യപ്പെട്ടതിനെ തുടർന്ന് കപ്പലിന്റെ വരവ് നീട്ടിവയ്ക്കണമെന്ന് ശ്രീലങ്ക കൊളംബോയിലെ ചൈനീസ് എംബസിക്ക് കത്ത് നൽകിയിരുന്നെങ്കിലും ചൈന അത് അവഗണിക്കുകയായിരുന്നു.
ശ്രീലങ്കയ്ക്ക് ഇന്ത്യയുടെ
ഡോർണിയർ വിമാനം
ഡോർണിയർ 228 നിരീക്ഷണ വിമാനം ഇന്ത്യ ശ്രീലങ്കൻ വ്യോമസേനയ്ക്ക് കൈമാറി. പ്രസിഡന്റ് റെനിൽ വിക്രമസിംഗെയുടെ സാന്നിദ്ധ്യത്തിലായിരുന്നു കൈമാറ്റം. ഇന്ത്യൻ നാവികസേന ഉപമേധാവിയായ വൈസ് അഡ്‌മിറൽ എസ്.എൻ. ഘോർമാഡെ, കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ ഗോപാൽ ബാഗ്ലെയ് എന്നിവർ ചേർന്ന് കാത്തുനായകെയിലെ ശ്രീലങ്കൻ എയർഫോഴ്സ് ബേസിൽ വച്ചാണ് വിമാനം കൈമാറിയത്.
സമുദ്ര നിരീക്ഷണത്തിനും മറ്റും ഇന്ത്യൻ സേന വ്യാപകമായി ഉപയോഗിക്കുന്നതാണ് ഡോർണിയറുകൾ. ശ്രീലങ്കയുടെ സമുദ്രനിരീക്ഷണത്തിന് ശക്തികൂട്ടാനാണ് യുവാൻ വാംഗിന്റെ വരവിന് ഒരു ദിവസം മുമ്പേ ഇന്ത്യ ഡോർണിയർ വിമാനം കൈമാറിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |