ചെന്നൈ: ഭാര്യയെ ഉപദ്രവിക്കുകയും പതിവായി വഴക്കുണ്ടാക്കുകയും ചെയ്യുന്ന ഭർത്താവ് രണ്ടാഴ്ചയ്ക്കകം വീട് ഒഴിയണമെന്ന് മദ്രാസ് ഹൈക്കോടതി വിധിച്ചു. വീട്ടിലെ മനഃസമാധാനം നിലനിറുത്താനാണ് ഈ തീരുമാനമെന്നും ഒഴിയാൻ തയ്യാറല്ലെങ്കിൽ പൊലീസ് ബലപ്രയോഗത്തിലൂടെ ഒഴിപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു.
ഗാർഹിക പീഡനത്തെ തുടർന്ന് വിവാഹമോചനം തേടുന്ന അഭിഭാഷക സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് ആർ.എൻ.മഞ്ജുളയുടെ ഉത്തരവ്. ബന്ധം അവസാനിപ്പിക്കാൻ യുവതി കുടുംബ കോടതിയിൽ പരാതി നൽകിയിരുന്നു. കേസ് നടക്കവെ കുട്ടികളുടെ സമാധാനത്തിനായി ഭർത്താവ് മാറി താമസിക്കണമെന്ന് യുവതി ആവശ്യപ്പെടുകയായിരുന്നു. വളരെ ക്രൂരമായാണ് ഭർത്താവ് തന്നോട് പെരുമാറുന്നതെന്ന് അഭിഭാഷക കൂടിയായ യുവതി ആരോപിച്ചു. എന്നാൽ താൻ നല്ലൊരു അച്ഛനും ഭർത്താവുമാണെന്നും ഒരു വക്കീലായത് കൊണ്ട് ഭാര്യ തന്നെ കോടതിയിലേയ്ക്ക് വലിച്ചിഴച്ചതാണെന്നുെം ബിസിനസ്സുകാരനായ ഭർത്താവ് പറഞ്ഞു. ദാമ്പത്യ ജീവിതം നല്ല രീതിയിൽ അല്ലെങ്കിലും പലരും ഒരുമിച്ച് ജീവിക്കാറുണ്ട്. എന്നാൽ ക്രൂരമായി പെരുമാറുന്ന ഭർത്താവിന്റെ കൂടെ ഭാര്യയെയും മക്കളെയും ഒരുമിച്ച് ജീവിക്കാൻ നിർബന്ധിക്കാൻ പാടില്ലെന്ന് കോടതി പറഞ്ഞു. ഭർത്താവിന് താമസിക്കാൻ ഇടമുണ്ടോ ഇല്ലയോ എന്നത് ഈ സാഹചര്യത്തിൽ പരിഗണിക്കേണ്ടതില്ലെന്നും കോടതി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |