ന്യൂഡൽഹി: മണിപ്പൂരിൽ ജെ.ഡി.യുവിന്റെ ആറ് എം.എൽ.എമാരിൽ അഞ്ച് പേരും ഭരണകക്ഷിയായ ബി.ജെ.പിയിൽ ചേർന്നു. ആകെ എം.എൽ.എമാരുടെ മൂന്നിൽ രണ്ടിൽ കൂടുതൽ പേരും പോയതിനാൽ കൂറുമാറ്റനിരോധന നിയമം ബാധകമാകില്ല.
ബീഹാറിൽ ജെ.ഡി.യു എൻ.ഡി.എ സഖ്യം വിട്ട് ആഴ്ചകൾക്ക് ശേഷം നടന്ന വലിയ രാഷ്ട്രീയ നീക്കമാണ് ഖുമുഖം ജോയ് കിസാൻ സിംഗ്, എൻഗുർസാംഗ്ലൂർ സനേറ്റ്, മുഹമ്മദ് അച്ചാബ് ഉദ്ദീൻ, എൽ.എം. ഖൗത്തെ, തഞ്ജം അരുൺകുമാർ എന്നിവരുടെ കൂറുമാറ്റത്തിൽ കലാശിച്ചത്. ഈ വർഷം മാർച്ചിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ജയിച്ച എം.എൽ.എമാരാണിവർ. 2020ൽ അരുണാചൽ പ്രദേശിലെ ഏഴ് ജെ.ഡി.യു എം.എൽ.എമാരിൽ ആറ് പേരും ബി.ജെ.പിയിൽ ചേർന്നിരുന്നു. ബാക്കിയുണ്ടായിരുന്ന ആൾ കഴിഞ്ഞയാഴ്ച ബി.ജെ.പിയിൽ പ്രവേശിച്ചു.
ബീഹാറിലും ജെ.ഡി.യു ഉടൻ തകരുമെന്ന് ബി.ജെ.പി നേതാവ് സുശീൽ കുമാർ മോഡി പറഞ്ഞു. അരുണാചലിന് ശേഷം മണിപ്പൂരും ജെ.ഡി.യു മുക്തമായി. വൈകാതെ ലാലുപ്രസാദ് യാദവ് ബീഹാറിനെയും ജെ.ഡി.യു മുക്തമാക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. അതേസമയം, 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി തുടച്ചുനീക്കപ്പെടുമെന്ന് ജെ.ഡി.യു ദേശീയ അദ്ധ്യക്ഷൻ രാജീവ് രഞ്ജൻ സിംഗ് പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |