പനാജി: കോൺഗ്രസിൽ അണിചേരൂ എന്ന മുദ്രാവാക്യവുമായി രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കേരളത്തിലൂടെ കടന്നുപോകവേ, ഗോവയിലെ പതിനൊന്ന് പാർട്ടി എം. എൽ.എമാരിൽ എട്ടുപേർ ഭരണകക്ഷിയായ ബി. ജെ. പിയിൽ ചേർന്നു.
40 അംഗ നിയമസഭയിൽ ബി. ജെ. പിയുടെ അംഗബലം 28 ആയി.പ്രതിപക്ഷത്ത് കോൺഗ്രസ് മൂന്നിലൊതുങ്ങി. മൂന്നിൽ രണ്ട് അംഗങ്ങൾ മാറിയതിനാൽ കൂറുമാറ്റ നിയമം ബാധകമല്ല.
2019ൽ കോൺഗ്രസിന്റെ 17 എം. എൽ. എമാരിൽ പത്ത് പേർ ബി.ജെ. പിയിൽ ചേർന്നിരുന്നു.
മുൻ മുഖ്യമന്ത്രി ദിഗംബർ കാമത്ത്, മൈക്കൽ ലോബോ, ഭാര്യ ദലീല ലോബോ, രാജേഷ് ഫൽദേശായി, കേദാർ നായിക്, സങ്കൽപ്പ് അമോങ്കർ, അലീക്സോ സെക്വീറ, റുഡോൾഫ് ഫെർണാണ്ടസ് എന്നിവരാണ് കാലുമാറിയത്.
പനാജിയിലെ ബി. ജെ. പി ഓഫീസിൽ നടന്ന വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പ്രമോദ് സാവന്തും സംസ്ഥാന അദ്ധ്യക്ഷൻ സദാനന്ദ് ഷേത്ത് താനാവദെയും ഇവർക്ക് പ്രാഥമിക അംഗത്വം നൽകി.
നവഭാരത സൃഷ്‌ടിക്കായുള്ള പ്രധാനമന്ത്രി മോദിയുടെ നയങ്ങളിൽ ആകൃഷ്‌ടരായി നിരുപാധികമാണ് ഇവർ ബി.ജെ. പിയിൽ ചേർന്നതെന്ന് പ്രമോദ് സാവന്ത് പറഞ്ഞു.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജയിച്ചാൽ, കൂറ് മാറില്ലെന്ന് പനാജിയിലെ മഹാലക്ഷ്മി ക്ഷേത്രത്തിലും മറ്റ് ആരാധനാലയങ്ങളിലും വച്ച് പ്രതിജ്ഞയെടുത്തവരാണ് ഇപ്പോൾ മറുകണ്ടം ചാടിയത്. ജൂലായിലെ കാലുമാറ്റം ചെറുത്തപ്പോഴും എം.എൽ.എമാരെ കോൺഗ്രസ് പുണ്യ ഗ്രന്ഥങ്ങളിൽ തൊട്ട് സത്യം ചെയ്യിച്ചിരുന്നു.
ജൂലായിൽ തുടങ്ങിയ നീക്കം
ഇക്കൊല്ലം ജൂലായിൽ ഗോവ കോൺഗ്രസിൽ പിളർപ്പിന് കളം ഒരുങ്ങിയിരുന്നു. ദിഗംബർ കാമത്തും മൈക്കൽ ലോബോയുമായിരുന്നു അതിന് പിന്നിൽ. ഇരുവരെയും അയോഗ്യരാക്കാൻ അന്ന് സ്പീക്കറോട് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. മൈക്കൽ ലോബോയെ പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തു നിന്ന് മാറ്റുകയും ചെയ്‌തു.
അന്ന് പിളർപ്പ് ഒഴിവാക്കാൻ കഴിഞ്ഞു. ബി.ജെ. പിയിലായിരുന്ന മൈക്കൽ ലോബോ കഴിഞ്ഞ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് കോൺഗ്രസിൽ എത്തിയത്.
മർഗോവയിൽ നിന്ന് ഏഴ് തവണ എം. എൽ. എ ആയ ദിഗംബർ കാമത്ത് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ആയിരുന്നു.
ജനാധിപത്യം തകർത്തു- കോൺഗ്രസ്
` ജനാധിപത്യ മൂല്യങ്ങളുടെ തകർച്ചയാണ്. വൻകോഴയും മന്ത്രി സ്ഥാനങ്ങളും മറ്റ് പ്രലോഭനങ്ങളും നൽകി ബി. ജെ. പി പ്രതിപക്ഷത്തെ തകർക്കുകയാണ്.'
--ദിനേശ് ഗുണ്ടു റാവു,
ഗോവയുടെ ചുമതലയുള്ള നേതാവ്
`കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്ര ഗോവയിൽ കോൺഗ്രസ് ഛോഡോ ( ഉപേക്ഷിക്കൽ )യാത്രയായി.'
--പ്രമോദ് സാവന്ത്,
ഗോവ മുഖ്യമന്ത്രി
`ദൈവത്തോട് ചോദിച്ചു, ദൈവം സമ്മതിച്ചു'
-ദിഗംബർ കാമത്ത്
(കാലുമാറില്ലെന്ന് പുണ്യഗ്രന്ഥം തൊട്ട് എം.എൽ.എമാരെകൊണ്ട് കോൺഗ്രസ് സത്യം ചെയ്യിച്ചിരുന്നു)
# കക്ഷിനില
ആകെ അംഗങ്ങൾ..................................... 40
എൻ. ഡി.എ.................................................. 33
ബി. ജെ. പി..................................................... 28
മഹാരാഷ്ടവാദി ഗോമന്തക് പാർട്ടി.... 2
സ്വതന്ത്രർ.................................................... ..3
#യു. പി. എ .......................................................4
കോൺഗ്രസ്................................................ 3
ഗോവ ഫോർവേഡ് പാർട്ടി.................... 1
#മുന്നണിയില്ലാതെ
ആം ആദ്മി പാർട്ടി....................................... 2
റവലൂഷണറി ഗോവൻസ് പാർട്ടി.......... 1
പ്രഹരത്തിന് പിന്നിൽ
കെ.പി.രാജീവൻ
1. ഭാരത് ജോഡോ യാത്രയിലൂടെ കോൺഗ്രസ് ശക്തിയാർജ്ജിക്കുന്നത് തടയാനും രാഹുലിന്റെ സ്വാധീനം കുറച്ചുകാട്ടാനും കഴിയുമെന്ന് ബി.ജെ.പി കണക്കുകൂട്ടുന്നു.
2. 2024 ലെ ലോക് സഭാ തിരഞ്ഞെടുപ്പിന് മുമ്പ് കഴിയാവുന്നത്ര സംസ്ഥാനങ്ങളിൽ കോൺഗ്രസിന്റെ അടിത്തറ തകർക്കുക ലക്ഷ്യം.
3. നിലവിൽ ഭൂരിപക്ഷമുണ്ടെങ്കിലും ഗോവയിലെ ബി.ജെ.പി സർക്കാരിനെ സുസ്ഥിരമാക്കുക. ശിവസേനയെ പിളർത്തി മഹാരാഷ്ട്രയിൽ പിടിച്ചെടുത്ത ഭരണത്തിന് ഉലച്ചിൽ തട്ടാതിരിക്കാൻ ഗോവയിലെ കാലുമാറ്റം വളമാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |