കേന്ദ്രത്തിന് സുപ്രീംകോടതിയുടെ നിർദ്ദേശം
ന്യൂഡൽഹി: റഷ്യൻ അധിനിവേശത്തെ തുടർന്ന് യുക്രെയിനിലേക്ക് പോകാനാകാത്ത മെഡിക്കൽ വിദ്യാർത്ഥികൾക്ക് തുടർ പഠനത്തിനുള്ള ഇതര വിദേശ സർവകലാശാലകളെക്കുറിച്ച് വെബ് പോർട്ടൽ തയ്യാറാക്കണമെന്ന് കേന്ദ്രസർക്കാരിന് സുപ്രീംകോടതിയുടെ നിർദ്ദേശം. ഫീസ്, സീറ്റുകളുടെ എണ്ണം തുടങ്ങിയ വിവരവും ലഭ്യമാക്കണം. സുതാര്യത ഉറപ്പാക്കാൻ പൂർണ വിവരങ്ങൾ വെബ്സൈറ്റിൽ വേണമെന്നും ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, സുധാൻഷു ധൂലിയ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
മടങ്ങിയെത്തിയവർക്ക് പഠനം പൂർത്തിയാക്കാൻ വിദേശ സർവകലാശാലകളിൽ അവസരമൊരുക്കുന്ന അക്കാഡമിക് മൊബിലിറ്റി പദ്ധതിയുമായി ബന്ധപ്പെട്ടാണ് വെബ്‌സൈറ്റ് ഒരുക്കാൻ കോടതി നിർദ്ദേശിച്ചത്. എന്നാൽ സർക്കാരുമായി ആലോചിക്കാൻ സമയം വേണമെന്ന് കേന്ദ്രത്തിനായി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മെഹ്‌ത ബോധിപ്പിച്ചു. ഇതേത്തുടർന്ന് കൂടുതൽ വാദം കേൾക്കാൻ കേസ് 23ലേക്ക് മാറ്റി.
നിയമപ്രകാരമുള്ള വ്യവസ്ഥകളില്ലാത്തതിനാൽ യുക്രെയിനിൽ പഠിച്ചവരെ ഇന്ത്യൻ മെഡിക്കൽ കോളേജുകളിൽ പഠിപ്പിക്കാൻ കഴിയില്ലെന്നും ദേശീയ മെഡിക്കൽ കമ്മിഷൻ (എൻ.എം.സി) അനുമതി നൽകിയിട്ടില്ലെന്നും കേന്ദ്രം കഴിഞ്ഞ ദിവസം സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു. ഇന്ത്യയുമായി നല്ല ബന്ധമുള്ള രാജ്യങ്ങളിലെ കോളേജുകളിലേ തുടർ പഠനത്തിന് സൗകര്യമുള്ളൂ എന്ന് തുഷാർമെഹ്‌ത വിശദീകരിച്ചപ്പോൾ അവ ഏതൊക്കയെന്ന് വിദ്യാർത്ഥികൾ എങ്ങനെ അറിയുമെന്ന് കോടതി ചോദിച്ചു. ലെയ്‌സൺ ഓഫീസറെ നിയമിച്ചിട്ടുണ്ടെന്ന മെഹ്‌തയുടെ മറുപടിയിൽ തൃപ്‌തിപ്പെടാതെയാണ് വെബ്‌പോർട്ടൽ തയ്യാറാക്കാൻ കോടതി ആവശ്യപ്പെട്ടത്.
ഭാഷ പ്രശ്‌നമാകുമെന്ന് ഹർജിക്കാർ
മറ്റ് രാജ്യങ്ങളിലെ തുടർ പഠനത്തിന് ഭാഷ പ്രശ്‌നമാകുമെന്ന് ഹർജിക്കാർക്കായി ഹാജരായ മുതിർന്ന അഭിഭാഷകൻ സൽമാൻ ഖുർഷിദ് ചൂണ്ടിക്കാട്ടി. എന്നാൽ കോഴ്സ് പൂർത്തിയാക്കുകയാണ് പ്രധാനമെന്നും മാതൃഭാഷയിൽ തന്നെ പഠിക്കണമെന്ന് നിർബന്ധം പിടിക്കാൻ കഴിയുമോ എന്നും കോടതി ചോദിച്ചു. യുക്രെയിനിൽ നിന്ന് തിരിച്ചെത്തിയ വിദ്യാർത്ഥികളെ യുദ്ധ ഇരകളായി പ്രഖ്യാപിക്കണമെന്ന് ഹർജിക്കാരിൽ ഒരാളുടെ അഭിഭാഷകൻ ആവശ്യപ്പെട്ടപ്പോൾ, നിങ്ങൾ യുദ്ധഭൂമിയിലല്ലെന്നും അത്രയ്‌ക്ക് കടന്നു ചിന്തിക്കരുതെന്നും കോടതി ഓർമ്മിപ്പിച്ചു. ഇന്ത്യയിലെ സർവകലാശാലകളിൽ തുടർ പഠനത്തിന് അവസരമൊരുക്കാൻ കേന്ദ്രം നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ടാണ് യുക്രെയിൻ സർവകലാശാലകളിലെ ബിരുദ മെഡിക്കൽ വിദ്യാർത്ഥികൾ ഹർജികൾ നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |