ന്യൂഡൽഹി: കോൺഗ്രസ് ദേശീയ അദ്ധ്യക്ഷ സ്ഥാനത്തേക്ക് മല്ലികാർജ്ജുൻ ഖാർഗെയും ശശി തരൂരും തമ്മിൽ നേരിട്ടുള്ള പോരാട്ടത്തിന് വേദിയൊരുങ്ങി. അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ ഝാർഖണ്ഡിലെ മുൻ മന്ത്രി കെ.എൻ. ത്രിപാഠി സമർപ്പിച്ച പത്രിക ഇന്നലെ നടന്ന സൂക്ഷ്മപരിശോധനയ്ക്ക് ശേഷം തള്ളിയതായി കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതോടെ അന്തിമ സ്ഥാനാർത്ഥി പട്ടികയിൽ ഖാർഗെയും തരൂരും മാത്രം അവശേഷിച്ചു.
മല്ലികാർജ്ജുൻ ഖാർഗെ 14 പത്രികകളും ശശി തരൂർ അഞ്ചും ത്രിപാഠി ഒരു പത്രികയുമാണ് സമർപ്പിച്ചത്. ത്രിപാഠിയുടെ പത്രികയിൽ അദ്ദേഹത്തെ പിന്തുണച്ച് ഒപ്പിട്ടിരുന്ന ഒരാളുടെ ഒപ്പിലെ പിഴവിനെ തുടർന്നാണ് പത്രിക തള്ളിയത്. മറ്റൊരാൾ ഒപ്പ് ആവർത്തിച്ചതായും കണ്ടെത്തിയതോടെ ത്രിപാഠിയെ തിരഞ്ഞെടുപ്പിൽ നിന്ന് ഒഴിവാക്കുകയായിരുന്നുവെന്ന് മിസ്ത്രി വ്യക്തമാക്കി. മൂന്ന് പേരിൽ നിന്നുമായി ആകെ 20 പത്രികകളാണ് ലഭിച്ചത്. ഇതിൽ ത്രിപാഠിയുടെ ഉൾപ്പെടെ നാലെണ്ണമാണ് തള്ളിയത്. ബാക്കി നിരസിക്കപ്പെട്ട മൂന്ന് പത്രികകൾ ആരുടേതാണെന്ന് വെളിപ്പെടുത്താൻ മധുസൂദൻ മിസ്ത്രി തയ്യാറായില്ല.
ഈ മാസം 8 വരെ പത്രിക പിൻവലിക്കാനുള്ള സമയമുണ്ട്. ആരും പിന്മാറിയില്ലെങ്കിൽ തിരഞ്ഞെടുപ്പ് നടപടികളിലേക്ക് കടക്കും. തുടർന്ന് 17 ന് വോട്ടെടുപ്പ് നടക്കും. ഒമ്പതിനായിരത്തിലധികം വോട്ടർമാർക്ക് പി.സി.സി ആസ്ഥാനങ്ങളിലെത്തി വോട്ട് രേഖപ്പെടുത്താം. 19ന് ഡൽഹിയിൽ വോട്ടെണ്ണും. അന്ന് തന്നെ ഫലപ്രഖ്യാപനവും നടത്തും.
പ്രതിപക്ഷ നേതാവ് സ്ഥാനം ഖാർഗെ രാജിവെച്ചു.
രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് സ്ഥാനം മല്ലികാർജുൻ ഖാർഗെ രാജിവെച്ചു. ഉദയ്പൂർ ചിന്തൻ ശിവറിൽ പ്രഖ്യാപിച്ച ഒരാൾക്ക് ഒരു പദവി സ്ഥാനം എന്ന തീരുമാനത്തിന്റെ ഭാഗമായാണ് രാജിക്കത്ത് കോൺഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധിക്ക് അയച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. ദ്വിഗ്വിജയ് സിംഗ്, പ്രമോദ് തിവാരി, മുകുൾ വാസ്നിക്, പി.ചിദംബരം എന്നിവരിലാരെങ്കിലും പകരം പ്രതിപക്ഷ നേതാവാകുമെന്നാണ് റിപ്പോർട്ടുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |