ആശുപത്രിയിലെത്തി പരിക്കേറ്റവരെ ആശ്വസിപ്പിച്ചു
അഹമ്മദാബാദ്; തൂക്കുപാലം തകർന്ന് ദുരന്തമുണ്ടായ ഗുജറാത്തിലെ മോർബി പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശിച്ചു. അപകടസ്ഥലത്തും പരിക്കേറ്റവരെ ചികിത്സിക്കുന്ന സിവിൽ ആശുപത്രിയിലും അദ്ദേഹം ആശ്വാസവാക്കുകളുമായെത്തി.
ഇന്നലെ വൈകട്ട് നാല് മണിയോടെ വ്യോമസേനാ ഹെലികോപ്റ്ററിൽ മോർബിയിലെത്തിയ പ്രധാനമന്ത്രി ദുരന്തപ്രദേശത്ത് വ്യോമനിരീക്ഷണം നടത്തി. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, ആഭ്യന്തരമന്ത്രി ഹർഷ് സാംഗ്‌വി എന്നിവർ പ്രധാനമന്ത്രിയോട് സാഹചര്യങ്ങൾ വിശദീകരിച്ചു. തുടർന്ന് സിവിൽ ആശുപത്രിയിലെത്തിയ അദ്ദേഹം പരിക്കേറ്റവരെ ആശ്വസിപ്പിക്കുകയും സഹായങ്ങൾ വാഗ്ദാനം ചെയ്യുകയും ചെയ്തു. പതിനഞ്ച് മിനിറ്റോളം അവിടെ ചെലവഴിച്ചു. രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയവരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി.
മോർബി പൊലീസ് മേധാവിയുടെ ഓഫീസിലും പ്രധാനമന്ത്രി എത്തി അന്വേഷണ പുരോഗതി വിലയിരുത്തി. അപകടവുമായി ബന്ധപ്പെട്ട് പൊലീസ് സൂപ്രണ്ടിന്റെ ഓഫീസിൽ ഉന്നതതല യോഗം വിളിച്ചു ചേർത്തു. ദുരന്തത്തിനിരയായ കുടുംബങ്ങളുമായി അധികൃതർ സമ്പർക്കം തുടരണമെന്നും സാദ്ധ്യമായ എല്ലാ സഹായവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി നിർദ്ദേശിച്ചു. രക്ഷാപ്രവർത്തനങ്ങളെക്കുറിച്ചും ദുരിതബാധിതർക്ക് നൽകിയ സഹായങ്ങളെക്കുറിച്ചും ഉദ്യോഗസ്ഥർ പ്രധാനമന്ത്രിയെ ബോദ്ധ്യപ്പെടുത്തി. അപകടവുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം നടത്തേണ്ടത് അത്യാവശ്യമാണെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ മുൻകരുതൽ നടപടികൾ നടപ്പാക്കാണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഞായറാഴ്ച തൂക്കുപാലം തകർന്ന് 144 പേരാണ് മരണമടഞ്ഞത്. ബ്രിട്ടീഷ് ഭരണകാലത്ത് പണിത പാലത്തിലെ ചില കേബിളുകൾ മാറ്റിയിരുന്നില്ലെന്ന ആരോപണമുയർന്നിട്ടുണ്ട്. ഒരു വർഷം കൊണ്ട് പുതുക്കിപ്പണിയുമെന്ന് പറഞ്ഞിരുന്ന പാലം അഞ്ച് മാസം മുമ്പേ കഴിഞ്ഞ 26ന് തുറക്കുകയായിരുന്നു. വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയ ഒമ്പത് പേരെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു.
അതിനിടെ, സംഭവത്തിൽ ജുഡിഷ്യൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ സുപ്രീംകോടതിയിൽ പൊതുതാത്പര്യ ഹർജി ഫയൽ ചെയ്തു. അതോടൊപ്പം പഴയ ഇത്തരം എല്ലാ നിർമ്മിതികളുടെയും സുരക്ഷിതത്വം പരിശോധിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
മരണമടഞ്ഞവർക്ക് ആദരമർപ്പിച്ച് സംസ്ഥാനത്ത് ഇന്ന് ദുഃഖാചരണം നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |