ജയ്‌പൂർ: രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശംസിച്ചത് കോൺഗ്രസ് നിസാരമായി കാണരുതെന്ന് മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് ആവശ്യപ്പെട്ടു. ചൊവ്വാഴ്ച രാജസ്ഥാനിലെ മംഗാർ ധാം സന്ദർശിച്ചപ്പോഴാണ് മോദി ഗെലോട്ടുമായി വേദി പങ്കിട്ടത്. കോൺഗ്രസ് മുൻ നേതാവ് ഗുലാം നബി ആസാദിനെ മോദി പാർലമെന്റിൽ പ്രശംസിച്ചതിന് പിന്നാലെയാണ് അദ്ദേഹം പാർട്ടിവിട്ടതെന്ന് സച്ചിൻ പറഞ്ഞു.
എ.ഐ.സി.സി തിരഞ്ഞെടുപ്പ് സമയത്ത് പാർട്ടിക്കെതിരെ പ്രവർത്തിച്ച രാജസ്ഥാനിലെ എം.എൽ.എമാർക്കെതി അടിയന്തരമായി നടപടിയെടുക്കണം. നോട്ടീസ് ലഭിച്ച എം.എൽ.എമാരോട് മറുപടി തേടണം. ഇക്കാര്യത്തിൽ എ.ഐ.സി.സി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ ഉചിതമായ നടപടിയെടുക്കുമെന്നാണ് തന്റെ വിശ്വാസമെന്നും സച്ചിൻ പറഞ്ഞു.
നേതാക്കൾ അച്ചടക്കം പാലിക്കണമെന്ന് ഗെലോട്ട്
കോൺഗ്രസ് നേതാക്കൾ അച്ചടക്കം പാലിക്കണമെന്നും വിവാദ രാഷ്ട്രീയ പ്രസ്താവനകൾ ഒഴിവാക്കണമെന്നും രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് ആവശ്യപ്പെട്ടു. ഗെലോട്ടിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി പുകഴ്ത്തിയത് പാർട്ടി ശ്രദ്ധിക്കണമെന്ന മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റിനെ ഉന്നമിട്ടാണ് ഗെലോട്ടിന്റെ പ്രസ്താവന.
രാജസ്ഥാനിൽ സർക്കാർ നിലനിറുത്തുന്നതിലായിരിക്കണം പാർട്ടിയുടെ ശ്രദ്ധ. തിരഞ്ഞെടുപ്പ് ജയിക്കുകയാണ് ലക്ഷ്യം. സംസ്ഥാനത്ത് ഇതുവരെ ഉണ്ടായിട്ടില്ലാത്ത നിരവധി പദ്ധതികൾ കൊണ്ടുവരാൻ സർക്കാരിന് കഴിഞ്ഞെന്നും ഗെലോട്ട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |